2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

 

കോവിഡ് പശ്ചാത്തലത്തിലുള്ള ഒരു ഓണം ആഘോഷമാണല്ലോ ഈ വർഷം നമ്മൾ നടത്തുന്നത്. പൊതുവായ കൂട്ടായ്മകളോ ആഘോഷങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഒരോണഘോഷം.   .കുറേയാളുകൾ e ഓണമായും ആഘോഷിക്കുന്നു.

ഈയവസരത്തിൽ അമ്പതു വർഷം മുൻപുള്ള ഓണാഘോഷത്തെക്കുറിച്ചു ഓർത്തുപോകുകയാണ്.പ്രേത്യേകിച്ചും വൈപ്പിൻകരയിലെ ജനങ്ങളുടെ ഓണാഘോഷം .

1341 ലെ ഒരു മഹാപ്രളയത്തിൽ പെരിയാറിന്റെ ഗതിമാറിയൊള്ളു ഒഴുക്ക് കൊച്ചി തുറമുഖത്തിന്റെ ആവിർഭാവത്തിനു കരണമായതോടോപ്പം കൊച്ചിക്കും കൊടുങ്ങല്ലൂരിനുമിടയിൽ നെടുനീളത്തിലുള ഒരു കരയുണ്ടാവുകയും ചെയ്തു.വയ്പ് ഭൂമിയായതിനാൽ ഈ കരയെ "വയ്പുകര"എന്നു വിളിച്ചു.അതാണ് നമ്മുടെ വൈപ്പിൻകര.നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ ഇവിടെ ജീവിച്ചിരുന്നവർ ഭൂരിഭാഗവും കടൽ കായൽ മത്സ്യത്തൊഴിലാളികളായിരുന്നു.അതുപോലെ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളികളുമുൾപ്പെട്ട അടിസ്ഥാന തൊഴിലാളി സമൂഹമായിരുന്നു   ഇവിടത്തുകാർ.ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇവിടെ സമാധാനമായി ജീവിച്ചിരുന്നു.

അത്തം മുതൽ പൂക്കളമിടുന്നതിനുള്ള വിവിധയിനം പൂവുകൾ ചുറ്റുപാടുമുള്ള വിശാലമായ പറമ്പുകളിൽനിന്നു തന്നെ അന്ന് ലഭിക്കുമായിരുന്നു. തുമ്പപ്പൂവ്,കാക്കപ്പൂവ്,കോളാമ്പിപ്പൂവ്,ചെത്തിപ്പൂവ്,ചെമ്പരത്തിപ്പൂവ്എന്നിങ്ങനെ ഒട്ടനവധി പൂക്കൾ നമ്മുടെ പ്രദേശത്തു തന്നെ സമൃദ്ധമായുണ്ടായിരുന്നു.

ഇന്നത്തെ പോലെ എല്ലാ സമുദായങ്ങളും ഓണമാഘോഷിക്കുന്ന പതിവ് അന്നുണ്ടായിരുന്നില്ല.ഹിന്ദു സമൂഹമായിരുന്നു അക്കാലത്തു ഓണം ആഘോഷിച്ചിരുന്നത്.എങ്കിലും മറ്റു സമുദായത്തിലുള്ള കുറേയാളുകൾ വീട്ടുമുറ്റത്തു പൂക്കളമൊരുക്കുകയും ഓണസദ്യ തയ്യാറാക്കുകയും ചെയ്തിരുന്നു.

ഓണക്കോടിയും മറ്റും വാങ്ങിയിരുന്നത് ഹിന്ദുക്കൾ  മാത്രമായിരുന്നു.തുണിക്കടയിൽ നിന്ന് തുണി വാങ്ങി തയ്യൽക്കാരനെക്കൊണ്ട് തയ്പ്പിച്ചാണ് ഉടുത്തിരുന്നത്.ഓണത്തിനും വിഷുവിനും ഹിന്ദുക്കളും ക്രിസ്തുമസ്സിനും ഈസ്റ്ററിനുംക്രിസ്ത്യാനികളും  റംസാനും ബക്രീദിനും മുസ്ലീങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും പുതു വസ്ത്രങ്ങൾ വാങ്ങുമായിരുന്നു.ആഘോഷങ്ങൾ വരുമ്പോൾ കുട്ടികൾക്ക് വളരെ സന്തോഷമായിരുന്നു.പുത്തനുടുപ്പും നല്ലഭക്ഷണവും കിട്ടുമല്ലോയെന്ന സന്തോഷം.എന്നാൽ മാതാപിതാക്കൾക്ക് ഉള്ളിൽ തീയും. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന  അന്നത്തെ തലമുറ പണം കണ്ടെത്തുവാൻ നെട്ടോട്ടമോടുന്ന ഒരു സാഹചര്യമാണ് അക്കാലത്തുണ്ടായിരുന്നത്.എങ്കിലും ആഘോഷങ്ങൾ മാന്യമായിത്തന്നെ എല്ലാവരും കൊണ്ടാടിയിരുന്നു.

 ഉത്രാടരാത്രിയിൽ ഉറക്കമൊഴിച്ചു ഉപ്പേരിയും മറ്റു വറപലഹാരങ്ങളും കുടുംബത്തിലെ സ്ത്രീകൾ തയ്യാറാക്കും.തിരുവോണപ്പുലരിയിൽ കുട്ടികളും മുതിർന്നവരുമൊരുമിച്ചു ഓണത്തപ്പനെ "ആർപ്പോ  ർറോ"വിളിച്ചു വരവേൽക്കും.അത്തം മുതൽ എല്ലാദിവസവും സന്ധ്യയോടെ ഏതെങ്കിലും ഒരു വീട്ടിൽ ആളുകൾ ഒരുമിച്ചുകൂടി ഓണക്കളി (കൈകൊട്ടിക്കളി)നടത്താറുണ്ട്. ജാതി മത ഭേദമെന്യേ കൈകൊട്ടിക്കളി കാണുവാൻ സമീപവാസികൾ കാഴ്ചക്കാരായും  എത്താറുണ്ട്.

ഓണക്കാലത്തെ മുതിർന്നവരുടെ മറ്റു വിനോദങ്ങളായിരുന്നു  തലപ്പന്തുകളി, കുടു കുടു കളി,ചൊട്ടക്കേറുകളി. അങ്ങിനെ ഒട്ടനവധി നാടൻ കളികൾ അന്ന് പ്രചാരത്തിലുണ്ടായിരുന്നു.ആൺകുട്ടികളാകട്ടെ കുട്ടിയും കോലും കളി,ഗോലികൊണ്ടുള്ള രാശിക്കളി,അഞ്ഞൂറ് കളി,തുടങ്ങിയവയും പെൺകുട്ടികൾ കല്ലു മുകളിലേക്കിട്ടുകൊണ്ട് കൈപ്പത്തിയുടെ പുറത്തു പതിപ്പിച്ചുകൊണ്ടുള്ള ഒരു തരം കളിയും തൊങ്കിതൊട്ടുകൊണ്ടുള്ള കളിയും അത് പോലെ തന്നെ മറ്റു നാടന്കളികളും നടത്താറുണ്ട്.

ഊഞ്ഞാലാട്ടം ഓണക്കാലത്തെ ഒരു പ്രധാന വിനോദമായിരുന്നു .ഒഴിഞ്ഞ പറമ്പുകളും ധാരാളം വൃക്ഷങ്ങളും അന്ന് സുലഭമായിരുന്നതിനാൽ ഊഞ്ഞാലുകെട്ടുവാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.നാട്ടിന്പുറത്തു പലയിടങ്ങളിലും കൈകൊട്ടിക്കളി മത്സരവും മറ്റും നടത്താറുണ്ടായിരുന്നു.ഓണക്കാലത്തെ ഓണത്തല്ല് വൈപ്പിന്കരയിൽ ഉണ്ടായിരുന്നില്ല.പിന്നെ, അല്പം ലഹരിയുള്ളിൽ ചെല്ലുമ്പോൾ അവസാനം ഓണത്തല്ലായി മാറാറുണ്ടെങ്കിലും "ഓണത്തല്ല്" വിനോദം ഇവിടെ ഉണ്ടായിരുന്നില്ല. 

പാവപ്പെട്ടവരാണെങ്കിലും ഓണാഘോഷം കേമമായിത്തന്നെ അക്കാലത്തു നടത്താറുണ്ടായിരുന്നു.നാലോണം സമൃദ്ധിയായി ഭക്ഷണം കഴിക്കുമെങ്കിലും തൊട്ടടുത്ത ദിവസം പട്ടിണിയെന്ന യാഥാർഥ്യം മുന്നിലുണ്ടായിരുന്നു.

വിശപ്പിൻറെവിളി വയറ്റിൽ നിന്നുയരുമ്പോൾ അക്കാലത്തെ കാരണവന്മാർ പറയുന്ന ഒരു തമാശയുണ്ട് "ഓണമുണ്ട വയറെ ചൂളയും പാടി കിട" ..........

ഓണത്തെ ക്കുറിച്ചുള്ള പഴയ ഓർമ്മകുളുണ്ടെങ്കിൽ പങ്കുവയ്ക്കുവാൻ മടിക്കേണ്ട ....



2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

അച്ഛനുണ്ടോയെന്നു എല്ലാരും ചോദിക്കും എന്നാൽ ഞാനുണ്ടോയെന്നു ആരും ചോദിക്കുകയില്ല

 

കുറച്ചു വർഷങ്ങൾക്കുമുൻപുള്ള ഒരു സ്വാതന്ത്ര്യദിനപ്പുലരി....

സമയം രാവിലെ 10 മണി കഴിഞ്ഞു കാണും. 

 ഉത്തർപ്രദേശിലെ ഒരു റെയിൽവേ  സ്റ്റേഷനിലെ  പ്ലാറ്റ്‌ഫോമിൽ കേരളത്തിൽ നിന്നുള്ള ഒരു ട്രെയിൻ  മെല്ലെ നിറുത്തുന്നു. ആളുകൾഇറങ്ങുന്നതിനിടയിൽകൂടി ട്രെയിനിലെ  എസി കോച്ചിലേക്കു   ഒന്ന് രണ്ട് തെരുവ് കുട്ടികൾ ഇരച്ചുകയറി. 

അവരുടെ ലക്‌ഷ്യം വാഷ്‌ബേസിനു കീഴെയുള്ള വേസ്റ്റ് ബോക്സ് ആയിരുന്നു.ട്രെയിൻ യാത്രികർ പ്രാതൽ കഴിച്ചതിനു ശേഷം അതിൽ കൊണ്ടുകളഞ്ഞിരുന്ന വേസ്റ്റ് പൊതികൾ കുറച്ചു എടുത്തുകൊണ്ട് കുട്ടികൾ ചാടിയിറങ്ങി പ്ലാറ്റഫോമിൽ ഒരിടത്തിരുന്നു.

പൊതികൾ ഓരോന്നായി അഴിച്ച് അതിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ മറ്റുകുട്ടികളോടൊപ്പം കഴിക്കുവാൻ തുടങ്ങി.

വടക്കേ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇത്തരം കാഴ്ചകൾ സർവ്വസാധാരണമായിരുന്നു..ഇപ്പോൾ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ ഇന്നും നമ്മുടെ രാജ്യത്തുണ്ടെന്നത് ഒരു യാഥാർഥ്യം തന്നെയാണ്.

ഭാരതത്തിന്റെ എഴുപത്തിനാലാമതു സ്വാതന്ത്ര്യ ദിനാഘോഷം ഇന്നലെ നാം ആചരിച്ചു.കോവിഡിന്റെ പശ്ചാലത്തിൽ ആഘോഷങ്ങൾ പലയിടത്തും പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ വളരെ ലളിതമായാണ് സംഘടിപ്പിച്ചത്.

 ഒരു സ്വാതന്ത്ര്യദിനത്തിലെ  ഡൽഹിയിലേക്കുള്ള എന്റെ ഒരു യാത്രയിൽ കണ്ട അനുഭവമാണ് മുകളിൽ കുറിച്ചിരിക്കുന്നത്.  

ഭാരതത്തിലെ  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ സ്ഥിതി ഒരുപാട് മെച്ചമാണെന്ന്‌ നമുക്കവകാശപ്പെടാം. എന്നാൽ കല്യാണപ്പന്തലിൽ നിന്നുള്ള എച്ചിലിലകൾ പെറുക്കിയെടുത്ത് വിശപ്പടക്കുന്നവർ പഴയകാലത്ത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു.എഴുപതുകൾ വരെ ഇത്തരം   കാഴ്ചകൾ കേരളത്തിലുണ്ടായിരുന്നത് മുതിർന്നവർ ഓർക്കുന്നുണ്ടാവും.കാലം മാറി,നമ്മുടെയൊക്കെ സ്ഥിതി മാറി...വിദ്യാഭ്യാസ നിലവാരവും മാറി.പലകാര്യങ്ങളിലും നമ്മൾ ഒന്നാം സ്ഥാനത്തെത്തി.അതുപോലെ ഇപ്പോൾ   ഭക്ഷണം വേസ്റ്റാക്കുന്നവരിലും നമ്മൾ ഒന്നാം സ്ഥാനത്തായി. 

 കോവിഡ് രോഗ വ്യാപനത്തിന് മുൻപുവരെ നമ്മൾ നടത്തിയിരുന്ന എല്ലാ  ആഘോഷങ്ങളും ചടങ്ങുകളും വളരെ ആർഭാടമായിട്ടായിരുന്നില്ലേ കൊണ്ടാടിയിരുന്നത്‌.ഒരാൾക്ക് കഴിക്കുവാൻ എത്ര വേണം എന്ന രീതിയിലല്ല മറിച്ച്‌ എത്ര ആർഭാടം കാണിക്കുവാൻ കഴിയും എന്ന രീതിയിലായിരുന്നില്ലേ  നമ്മുടെ ഭക്ഷണ മെനു. കോവിഡ് മഹാമാരി നിയന്ത്രണവിധേയമായിക്കഴിയുമ്പോൾ   നമ്മുടെ സമീപനങ്ങളിലും ഒട്ടേറെ മാറ്റം വരണം. സഹജീവികളോടുള്ള നമ്മുടെ കരുണയും വാത്സല്യവും കരുതലും ഒരുപാട് മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്.

കുറെനാൾമുമ്പ് ഒരു ചാരിറ്റി പ്രവർത്തകൻ സംഭാവനയ്ക്കായി വന്നപ്പോൾ  തന്ന  നോട്ടീസിലുള്ള ചിത്രവും വാക്യങ്ങളും ഓർത്തുപോകുകയാണ്,ഒരു തെരുവ്  കുട്ടിയുടെ ചിത്രത്തിന് കീഴിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.


അച്ഛനുണ്ടോയെന്നു എല്ലാരും ചോദിക്കും 

എന്നാൽ ഞാനുണ്ടോയെന്നു ആരും ചോദിക്കുകയില്ല... 



2020, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ഈ കോവിഡ് കാലത്ത് ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?





ഈ കോവിഡ് കാലത്ത് ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?

ഓരോ ദിവസത്തെയും കോവിഡ് രോഗ വാർത്തകൾ ഭയാനകമായാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  ക്ലസ്റ്ററുകളും കണ്ടൈൻമെൻറ് സോണുകളും നിത്യവും വർധിച്ചുകൊണ്ടിരിക്കുകയാണ്.സാമൂഹ്യ വ്യാപനം പലയിടത്തും കൂടിക്കൊണ്ടിരിക്കുകയാണ്.ഇത്തരം ഒരു സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?
കേരളത്തിൽ ഒക്ടോബർ  അവസാനമോ നവംബർ ആദ്യമോ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന രീതിയിലാണ് കമ്മീഷൻറെ പ്രവർത്തനങ്ങൾമുന്നോട്ടു പോകുന്നത് .സാധാരണ പ്രവർത്തകർക്ക് പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന ഒരു തെരഞ്ഞെടുപ്പായതിനാൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടാകുമെന്നത് തദ്ദേശ തെരഞ്ഞെടുപ്പിൻറെ ഒരു പ്രത്യേകതയാണ്.

മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഒരോ വോട്ടുവീതമാണ് സമ്മതിദായകനുള്ളതെങ്കിൽ ഗ്രാമപഞ്ചായത്തുകളിലെ സമ്മതിദായകർക്ക് മൂന്ന് വോട്ടുവീതമുണ്ട്  .മൂന്നു വോട്ടുകളും ചെയ്യുവാൻ ഓരോരുത്തർക്കും കുറഞ്ഞത് അഞ്ചുമിനുട്ടെങ്കിലും  ബൂത്തിൽ ചെലവഴിക്കേണ്ടതായിവരും.തുലാമഴ ശക്തിപ്പെടുന്ന സമയമാണ് ഒക്ടോബർ അവസാനം.കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിയുമോയെന്ന ശക്തമായ  ഭയം നിലനിൽക്കുന്നതോടൊപ്പം വോട്ടർമാർ മുഴുവനും തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുമോയെന്ന ആശങ്കയും പരക്കുന്നു.  കോവിഡ് ഭീതി ഒക്ടോബറിനുമുൻപ് ഒഴിഞ്ഞില്ലെങ്കിൽ (അതിനുള്ള സാധ്യത വിരളം)സാമൂഹ്യവ്യാപനം കൂട്ടുവാനെ ഈ തെരഞ്ഞെടുപ്പ് ഇടയാക്കുകയുള്ളൂ.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ യോഗം യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ ആരാഞ്ഞ് യുക്തമായ തീരുമാനമെടുക്കുവാൻ ഇനിയും വൈകിക്കൂടാ.കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുകൊള്ളുവാനുള്ള മാനസികാവസ്ഥയിലല്ലെന്ന വസ്തുത കമ്മീഷനെ ബോധ്യപ്പെടുത്തുവാൻ രാഷ്ട്രീയ നേതാക്കൾക്കും ഗവണ്മെന്റിനും കഴിയണം.