2025, മേയ് 27, ചൊവ്വാഴ്ച

ഫോർട്ടുകൊച്ചിയിലെ തോട്ടിത്തൊഴിലാളികൾ

 1983ലാണ് ഞാൻ എം.ഇ.എസ്. ഫോർട്ടു കൊച്ചി ഓഫീസിൽ ജോലിക്ക് കയറിയതെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ. എം.ഇ എസിലെ പഴയ കാലഘട്ടത്തിനെക്കുറിച്ച് പറയുമ്പോൾ ഫോർട്ടു കൊച്ചിയിൽ കണ്ട പഴയകാഴ്ചകൾ പറയാതെ വയ്യ.

അക്കാലത്തെ ഒരു പ്രഭാത കാഴ്ചയായിരുന്നു മനുഷ്യ വിസർജ്യം കയറ്റിയ പാട്ട വണ്ടി റോഡിലൂടെ വലിച്ചു കൊണ്ടുപോയിരുന്നത്.

"ഫോർട്ടുകൊച്ചിയിലെ തോട്ടിപ്പണിക്കാർ" എന്നു വിളിച്ചിരുന്ന ഒരുപറ്റം തൊഴിലാളികളായിരുന്നു അവർ.

ആയിരത്തിത്തൊള്ളായിരത്തിയെൻപതുകളുടെ അവസാനംവരെ ഇങ്ങനെ മലം നിറച്ച  തീട്ട പ്പാട്ടവണ്ടിവലിച്ചുകൊണ്ട് റോഡിലൂടെ ചിലർ നടന്നു വേ. പോകുമായിരുന്നു.അക്കാലത്ത്


ഫോർട്ടുകൊച്ചിയിലെ എല്ലാ വീടുകളിലും സെപ്റ്റിക് ടാങ്ക് ആയിട്ടില്ലായിരുന്നു. 

അന്നത്തെ ശൗചാലയം പാട്ടകക്കൂസുകളായിരുന്നു.

എല്ലാദിവസവും രാവിലെ ഓരോ വീട്ടിൽനിന്നും ശേഖരിക്കുന്ന മലം  പാട്ടവണ്ടിയിലുള്ള പാട്ടയിൽ നിക്ഷേപിക്കുന്നു.

പാട്ട നിറയുമ്പോൾ അതും വലിച്ചുകൊണ്ട് ഫോട്കൊച്ചി വെളിക്ക് തെക്കുവശത്തുള്ള കടലിനോട് ചേർന്നുള്ള പറമ്പിൽ നിക്ഷേപിക്കുന്നു.മനുഷ്യവിസർജ്യം നിക്ഷേപിച്ചിരുന്ന ഈ സ്ഥലത്തിനെ "തീട്ടപ്പറമ്പ്" എന്നാണു വിളിച്ചിരുന്നത്.

തുരുമ്പിച്ച തീട്ടപാട്ട വണ്ടി റോഡിലൂടെ വലിച്ചുകൊണ്ടുപോകുമ്പോൾ അതിൻറെ  ദ്വാരത്തിലൂടെ മലം ഇറ്റിറ്റു റോഡിൽ വീഴുമായിരുന്നു.

ആദ്യകാലങ്ങളിൽ പാട്ടകക്കൂസുകളിൽനിന്നും മലം ശേഖരിച്ചിരുന്നതും അത് വെളിയിലെ തീട്ടപറമ്പിൽ കൊണ്ടുപോയി നിക്ഷേപിച്ചിരുന്നതും പ്രാദേശികരായിട്ടുള്ള തൊഴിലാളികളായിരുന്നു. ഒരിക്കൽ തൊഴിലാളികൾ മലം ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള കൂലി വർദ്ധനവ് പരിഗണിക്കണമെന്ന് മട്ടാഞ്ചേരി മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം മൂനിസ്സിപ്പാലിറ്റി പരിഗണിച്ചില്ല.

ഒരു ഞായറാഴ്ച രാവിലെ ഫോട്കൊച്ചി സാന്തക്രൂസ് ദേവാലയത്തിൽ ദിവ്യബലി കഴിഞ്ഞു പുറത്തിറങ്ങിയ ചട്ടക്കാരടക്കം(ഫോർട്ട് കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ ചട്ടക്കാർ എന്നാണ് വിളിച്ചിരുന്നത്) ആളുകൾ അസഹ്യമായ മണംകൊണ്ട് ഛർദിക്കുവാൻ തുടങ്ങി. പള്ളിക്കുപുറത്തുള്ള റോഡരികിൽ അന്നുരാവിലെ ശേഖരിച്ച മലം നിറഞ്ഞ തീട്ടപാട്ട വണ്ടികൾ ഓരോന്നായി തൊഴിലാളികൾ കൊണ്ടുവന്നിട്ടിരിക്കുകയായിരുന്നു. അതിൽ നിന്നുള്ള ദുർഗന്ധമായിരുന്നു ആളുകളെ അലോസരപ്പെടുത്തിയത്.

 മലം ശേഖരിക്കുന്നതിനുള്ള കൂലിയിൽ വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിൻറെ  ഭാഗമായിട്ടായിരുന്നു തൊഴിലാളികൾ  പാട്ടവണ്ടി റോഡിലുപേക്ഷിച്ചത്‌.

മുനിസിപ്പൽ ചെയർമാൻ കെ ബി ജേക്കബ് അടിയന്തിരമായി വിഷയത്തിലിടപെട്ടുകൊണ്ട്   തമിഴ് നാട്ടിലേക്ക്  ഒരാളെ അയച്ച്‌ ആവശ്യത്തിനുള്ള തമിഴ് തൊഴിലാളികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നു, താമസ സൗകര്യവും നൽകി.കക്കൂസ് വൃത്തിയാക്കുന്ന ജോലി ഇവരെ ഏല്പിച്ചു.ഇങ്ങനെവന്നവരാണ്  കൊച്ചിയിലെ തോട്ടിത്തൊഴിലാളികൾ.

ചക്ലിയർ സമുദായത്തിൽപ്പെട്ടവരായിരുന്നു ഇവർ.

ഐ എൻ എസ് ദ്രോണാചാര്യ അന്ന് നേവൽ  കോസ്റ്റ് ബാറ്ററിയെന്നാണ് അറിയപ്പെട്ടിരുന്നത്.വെളി ബീച്ച് റോഡ് ബസ്റ്റോപ്പായിരുന്നു  തെക്കേ അതിർത്തി.  അതിനോട് ചേർന്നുള്ള ഫോട്കൊച്ചി പൊതു ശ്മശാനത്തിലേക്കുള്ള  വഴിയരികിൽ ചക്ലിയർക്ക്  താമസിക്കുവാൻ കെട്ടിടം പണിതു കൊടുത്തു.ചക്ലിയർ കോളനിയുടെ അല്പം കൂടി തെക്കുഭാഗത്തായിരുന്നു   മാലിന്യം നിക്ഷേപിച്ചിരുന്ന തീട്ടപ്പറമ്പ്.എൺപതുകളുടെ അവസാനത്തോടെ എല്ലാവർക്കും സെപ്റ്റിക് ടാങ്കോടുകൂടിയശൗചാലയങ്ങൾ ആയതോടെ തോട്ടിപ്പണിക്കാരെ കോർപറേഷൻ അതിർത്തിയിലെ കാണ ശുചിയാക്കുന്ന തൊഴിലിനും മറ്റുമുപയോഗിച്ചു് അവരുടെ തൊഴിൽ സംരക്ഷിച്ചു.

പിന്നീട് ഐ എൻ എസ് ദ്രോണാചാര്യയുടെ വികസനത്തോടനുബന്ധിച്ചു തെക്കോട്ടുള്ള സ്ഥലം ഏറ്റെടുത്തപ്പോൾ  ചക്ലിയർ കോളനിയും തീട്ടപറമ്പും പൊതു ശ്മശാനവും  നേവിയുടെ അധീനതയിലായി.ചക്ലിയരെ രാമേശ്വരം കോളനിയിലേക്ക് മാറ്റി താമസിപ്പിച്ചു.നൂറിൽ താഴെ ചക്ലിയർ കുടുംബങ്ങളാണ് ഇപ്പോൾ രാമേശ്വരം കോളനിയിലുള്ളത്. പൊതു ശ്മശാനം ആയുർവ്വേദ ആശുപത്രിയുടെ അടുത്തായി മാറ്റി സ്ഥാപച്ചു

ഫ്രാൻസീസ് ചമ്മണി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ