2025, ജൂൺ 20, വെള്ളിയാഴ്‌ച

തീരസംരക്ഷണം .:: കൊച്ചി - ആലപ്പുഴ രൂപതാ വൈദികരുടെ ഉപവാസം

 തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കൊച്ചി,ആലപ്പുഴ രൂപതകളിലെ വൈദീകരുടെ ഉപവാസസമരം ആരംഭിച്ചു. പള്ളുരുത്തിയിൽ നിന്നും തോപ്പും പടിയിൽ നിന്നും രണ്ടു ബഹുജന റാലികളാണ് B.0.T. പാലത്തിനു സമീപത്തുള്ള സമര പന്തലിൽ എത്തിയത്.

രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് സമരം. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് ഉൽഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻഡോ.. ആന്റണി വാലുങ്കൽ അനുഗ്രഹദാഷണം നടത്തി.

ചെല്ലാനം മുതൽ ഫോർട്ടു കൊച്ചി വരെയുള്ള 17 കി.മീ. തീരത്താണ് രൂക്ഷമായ കടലാക്രമണം ഉണ്ടാകന്ന്. ശക്തമായ ബഹുജന സമരത്തിന്റെ പശ്ചാത്തലത്തിൽ ചെല്ലാനം മുതൽ ചെറിയ കടവുവരെ 12 കി. ടെട്രോ പാഡ് കടൽ ഭിത്തി നിമ്മാണത്തിന് തുക അനുവദിച്ചെങ്കിലും 7.30 കി.മീ. ഭാഗത്താണ് പണി നടത്തുവാൻ കഴിഞ്ഞത്.


2025, ജൂൺ 18, ബുധനാഴ്‌ച

 കോൺട്രാക്ടറുടേയും അദ്ദേഹത്തിന്റെ തൊഴിലാളികളുടേയും അശ്രദ്ധയുടെ ഫലമാണ് ഈ അപകടമെങ്കിലും അതിന്റെ കുറ്റം ആരോപിക്കപ്പെട്ടത് MES ലെ ഒരു ഇലട്രീഷ്യന്റെപേരിലാണ്. അപകടം നടന്നയുടനെ കൺസ്ട്രക്ഷൻ തൊഴിലാളികൾ പണി നിറുത്തി വച്ച് പ്രതിഷേധം നടത്തി. വൈകുന്നേരത്തോടെ MES ഇലക്ട്രീഷ്യനാണ് മരണത്തിനുത്തരവാദിയെന്ന വാർത്ത നാടാകെ പരന്നു. അതോടെ പോലീസ് അന്വേഷണത്തിനായി ഓഫീസിലും പരിസരത്തും വന്നു. ആരോപിക്കപ്പെട്ട ഇലക്ട്രീഷ്യനെ ഹാജരാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അതോടെ അയാളെ ദ്രോണാചാര്യയിലെ തന്നെ ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റി ഒളിപ്പിച്ചു.

പിറ്റേ ദിവസം രാവിലെ മനോരമ ദിനപത്രത്തിൽ വന്ന വാർത്ത ആരോപിക്കപ്പെട്ട ഇലക്ട്രീഷ്യൻ കുറ്റക്കാരനാണെന്ന രീതിയിലായിരുന്നു.. അതും വളരെ പ്രധാനപ്പെട്ടരീതിയിൽ ശ്രദ്ധിക്കപ്പെടുന്നവിധത്തിലായിരുന്നു. സംഗതിയുടെ ഗൗരവം മനസ്സിലാക്കി ഉടനെ തന്നെ ഒരു അഡ്വക്കേറ്റുമായി ബന്ധപ്പെടുകയും മുൻകൂർ ജാമ്യത്തിനപേക്ഷിക്കുവാനും തീരുമാനിച്ചു.കൂടാതെ വക്കിലിന്റെ കാറിൽ അയാളെ ദ്രോണാചര്യയിൽ നിന്ന് മാറ്റി.

ഞാൻ അന്ന് വർക്സ് കമ്മറ്റി വൈസ്ചെയർമാനായിരുന്നു. കുറ്റാരോപിതനായ ഇലക്ട്രീഷ്യനെ സുരക്ഷിത സ്ഥലത്ത് എത്തിച്ചതിനുശേഷം ഞാനും മറ്റൊരു ചാർജ്മാനായ കെ.ബി. രാഘവനും കൂടി മനോരമയുടെ ഓഫീസിൽ ചെന്ന് എഡിറ്ററെ കണ്ടു. തെറ്റായ വാർത്തയാണ് ഇന്ന് വന്നതെന്നും അതു് തിരുത്തണമെന്നും ആവശ്യപ്പെട്ടു. സംഭവിച്ചതെന്താണെന്ന് എഴുതി കൊടുക്കുവാൻ പറഞ്ഞു. അതനുസരിച്ച് വിശദമായി വാർത്തയെഴുതിക്കൊടുത്തു. ഡബിൾ ഫീഡർ വന്ന Postന്റെയും ലൈനിന്റേയും സ്കെച്ച് വരച്ച്  ഞാനും രാഘവൻ ചേട്ടനും കൂടി എഡിറ്ററെ ബോദ്ധ്യപ്പെടുത്തി. എംപ്ലോയീസ് വർക്സ് കമ്മറ്റി വൈസ് ചെയർമാൻ എന്ന പദവിയും വച്ച് എഴുതി കൊടുത്തു.

അടുത്ത ദിവസം അതേ പേജിൽ അതേ സ്ഥലത്ത് വിശദമായ വാർത്ത വന്നു. വർക്സ് കമ്മറ്റി

ഫോർട്ടുകൊച്ചിയെ നടുക്കിയ ഷോക്കേറ്റു മരണം 1

 MES fort Kochi ഓർമ്മക്കുറിപ്പുകൾ - 15 ഫോർട്ടുകൊച്ചിയെ നടുക്കിയ ഷോക്കേറ്റുമരണം- 1 

1988 ലാണെന്നാണ് ഓർമ്മ. ഐ.എൻ.എസ്. ദ്രോണാചാര്യയുടെ കമാണ്ടിംഗ് ഓഫീസർ താമസിക്കുന്ന വീടിന്റെ മുൻവശത്തുള്ള ഇലട്രിക് പോസ്റ്റിനുമുകളിൽ ജോലിക്കു കയറിയ ഒരു കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പകൽ 3 മണിക്ക് നടന്ന ദാരുണ സംഭവം ഫോർട്ടു കൊച്ചി പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തി .


ദ്രോണാചര്യ കോമ്പൗണ്ടിലെ സ്ടീറ്റ് ലൈറ്റുകൾ എല്ലാം സോഡിയം വേപ്പർ ലാംപ് കളായി മാറ്റുന്ന ജോലികൾ ചെയ്തു കൊണ്ടിരുന്ന കരാർ തൊഴിലാളിയാണ് പോസ്റ്റിന് മുകളിൽ വച്ച് ഷോക്കേറ്റത്. ദ്രോണാചാര്യയിലെ പവ്വർ സപ്ലൈ മൂന്ന് സബ് സ്റ്റേഷനുകൾ വഴിയാണ് അക്കാലത്ത്  നൽകിയിരുന്നത്. സംഭവം നടന്ന പോസ്റ്റിൽ രണ്ട് സബ് സ്റ്റേഷനുകളിൽനിന്നുള്ള ഫീഡറുകൾ വന്നു നില്ക്കുന്നുണ്ടായിരുന്നു.

കമാണ്ടിംഗ് ഓഫീസറിന്റെ വസതിയിൽ ഇലട്രിസിറ്റി തടസ്സമുണ്ടാകാതിരിക്കുവാനാണ് അങ്ങനെ ചെയ്തിരുന്നത്. കറന്റ് പോയാൽ പവ്വർ ഹൗസിലുള്ള ജനറേറ്റർ ഓൺ ചെയ്ത് സപ്ലെ കൊടുക്കും.ദ്രോണാചാര്യ മുഴുവനും കൊടുക്കുവാനള്ള ശേഷി ജനറേറ്ററിനുണ്ടായിരുന്നില്ല. മുൻപ് 505 കോസ്റ്റ് ബാറ്ററിയെന്ന് അറിയപ്പെട്ടിരുന്ന ദ്രോണാചാര്യ ബേസിലെ ചെറിയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒരു ബ്രിട്ടീഷ് മേഡ് ജനറേറ്ററുകളാണ് അന്നുണ്ടായിരുന്നതു്. അതിനാൽ ജനറേറ്റർ ഓൺ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു സബ് സ്റ്റേഷനിലേക്ക് മാത്രമാണ് സപ്ലൈ കൊടുത്തിരുന്നതു്. 

coയുടെ വസതിയിൽ ഈ പോസ്റ്റിൽ രണ്ടു ഫീഡറുകളിലെയും ലൈനുകളുള്ളതിനാൽ ഒരു change over സ്വിച്ച് വെച്ച് വൈദ്യുതി നിയന്ത്രിച്ചിരുന്നു. 


സംഭവം നടന്ന ദിവസം No:3 സബ്ബ് സ്റ്റേഷനിലെ പോസ്റ്റുകളിലായിരുന്നു സോഡിയം ലാമ്പുകൾ ഫിറ്റ് ചെയ്യുന്ന ജോലികൾ ചെയ്തിരുന്നത്. ഈ പോസ്റ്റിൽ ഡബിൾ ഫീഡറുകളുള്ളതിനാൽ രണ്ട് സബ്ബ് സ്റ്റേഷനും ഓഫ് ചെയ്തതിനു ശേഷമേ ജോലിക്ക് കയറാവൂവെന്ന് കോൺട്രാക്ടറെയും തൊഴിലാളികളേയും അറിയിച്ചിരുന്നതാണ്. ഉചയ്ക്ക് ഒരു മണിക്ക് ജോലി നിറുത്തുന്നതുവരെ ഈ പോസ്റ്റ് ഒഴിച്ച് മറ്റ് പോസ്റ്റുകളിലെ പണികളെല്ലാം കഴിഞ്ഞിരുന്നു. അക്കാലത്ത് KSEB ഒരു ദിവസം 5 മണിക്കൂർ പവ്വർ കട്ട് ഏർപ്പെടുത്തിയിരുന്നു. പകൽ വിവിധ സമയങ്ങളിലായി 4 മണിക്കുറും രാത്രി അരമണിക്കൂർ വച്ച് രണ്ട് തവണയായി ഒരു മണിക്കൂറും പവർ കട്ട് ഏർപ്പെടുത്തിയിരുന്ന കാലമായിരുന്നു അത്.

 ഉച്ചയ്ക്കു ശേഷം 2 മണിക്ക് ഊണ് കഴിഞ്ഞ് ഈ പോസ്റ്റിലാണ് ഇവർ ജോലി ചെയ്തത്.No:1 സബ് സ്റ്റേഷൻ ഓഫായിരുന്നതിനാൽ ഡബിൾ ഫീഡറിലെ ഒരു ഫീഡർ ഓഫായിരുന്നു. എന്നാൽ No:3 സബ് സ്റ്റേഷൻ ഓണായിരുന്നെങ്കിലും അപ്പോൾ കറന്റില്ലായിരുന്നു. കാരണം 12 മണി മുതൽ മൂന്ന് മണിവരെ KSEB പവർ കട്ട് ആയിരുന്നു. 

ദ്രോണാചാര്യ ഓഫീസ് സൈഡിൽ സപ്ലൈ കൊടുത്തിരുന്നത് No:1 സബ് സ്റ്റേഷനിൽ നിന്നായിരുന്നു.No:3 യിൽ നിന്ന് ഫാമിലി ക്വാർട്ടേഴ്സ് ഏരിയയിലേക്കും. അതിനാൽ രാവിലെ ജോലി ചെയ്യുന്നതിന് No:3 ഏരിയയും ഉച്ചയ്ക്ക് ശേഷം No:1 ഏരിയയിലും പണി നടത്തണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. ഡബിൾ ഫീഡർ പോസ്റ്റിൽ ജോലി ചെയ്യണമെങ്കിൽ രണ്ടും ഓഫാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. അതനുസരിച്ചു തന്നെ No:1 ഓഫ് ചെയ്ത് ജോലി നടത്തി. പക്ഷെ ഡബിൾ ഫീഡർ പോസ്റ്റിൽ കയറിയപ്പോൾ രണ്ടും ഓഫാക്കിയിട്ടുണ്ടായിരുന്നില്ല. പക്ഷെ ജോലി ചെയ്യുമ്പോൾ കറന്റില്ലായിരുന്നു. കാരണം 12 മണി മുതൽ മൂന്നു മണി വരെ പവ്വർ കട്ട് ആയിരുന്നു. ഇവർ ലാംപ് ഫിറ്റ് ചെയ്ത് താഴെ ഇറങ്ങി, സപ്പോർട്ടിന് കെട്ടിയിരുന്ന നൈലോൺ റോപ്പ് അഴിക്കുവാൻ ലൈനിനുമുകളിൽ കയറി അഴിച്ച് ഇറങ്ങുന്നതിനു മുൻപാണ് മൂന്ന് മണിക്ക് KSEB സപ്ലൈ വന്നതും ഷോക്കേറ്റതും.

കമ്പിയുടെ മുകളിലായിരുന്നതിനാൽ ഷോക്ക് കിട്ടിയപ്പോൾ കമ്പിയിൽ കുടുങ്ങി മരണമടയുകയാണുണ്ടായത്. അതോടെ ദ്രോണാചാര്യ മൊത്തം സപ്ലെ ഓഫാക്കിയിട്ടു.വൈകുന്നേരം ആറു മണിയായപ്പോൾ ലൈൻ ഓൺ ആക്കുന്നതിനു മുൻപ് അവിടം പരിശോധിക്കുന്നതിന് അന്നത്തെ ചാർജ്മാൻ EV ജോൺ സാറിനേയും എന്നെയുമാണ് ചുമതലപ്പെടുത്തിയത്. അതനുസരിച്ച് ഞങ്ങൾ സംഭവ സ്ഥലം സന്ദർശിച്ചു. പോസ്റ്റിനുമുകളിൽ ഞാൻ കയറി പരിശോധിച്ചു.ജോലി പൂർണ്ണമായും കഴിഞ്ഞു. സപ്പോർട്ട് കെട്ടിയിരുന്ന നൈലോൺ റോപ്പും അഴിച്ചു വിട്ടു. ഒരു സ്ക്രൂ സ്പാനർ പോസ്റ്റിൽ നിന്ന് കിട്ടി. അതിനു ശേഷം സപ്ലൈ ഓൺ ചെയ്തു, എല്ലാ ലൈറ്റുകളും തെളിഞ്ഞു, അപകടം നടന്ന പോസ്റ്റിലയും ലൈറ്റും തെളിഞ്ഞു.

ഇറങ്ങുന്നതിനുള്ള ഒന്നോ രണ്ടോ മിനിറ്റ് കൂടി സപ്ലൈ ഓണാകുന്നതിനു മുൻപ് കിട്ടിയിരുന്നെങ്കിൽ ഒരത്യാഹിതമൊഴിവായേനെ.

2025, ജൂൺ 15, ഞായറാഴ്‌ച

ഒരു ഒത്തുചേരൽ വിശേഷങ്ങൾ

 MES fort Kochi ഓർമ്മക്കറിപ്പുകൾ - 13

ഒരു ഒത്തുചേരൽ വിശേഷങ്ങൾ


1980-90 കാലഘട്ടങ്ങളിൽ ഇവിടെ ഒരു റിട്ടയർമെന്റ് അല്ലെങ്കിൽ ഒരു ട്രാൻസ്ഫർ ആർക്കെങ്കിലും വരികയാണെങ്കിൽ അയാൾ പോകുന്നതിനു മുൻപ് ഒരു സെന്റ് ഓഫ് പാർട്ടി കൊടുക്കാറുണ്ട്. അത് ഒരു Paid Partyആയിരിക്കും. സൂചന കിട്ടുമ്പോൾത്തന്നെ എത്ര പേരുണ്ടെന്ന് ചോദിച്ചു കൊണ്ട് ഒരാൾ ഒരു ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങും. 100 ലധികം പേർ ഇവിടെയുള്ളതിനാൽ സാധാരണയായി70-75 പേർ ബത്തരം പാർട്ടിയിൽ പങ്കെടുക്കാറുണ്ട്.

അടുത്തതായിട്ട് ആളുകളുടെ എണ്ണമെത്രയെന്ന് നോക്കി, അതിന് എത്ര കിലോ ഇറച്ചി വേണമെന്ന് കുക്കിനോട്‌ചോദിച്ച് അതനുസരിച്ചുള്ള തൂക്കത്തിന് മാംസം കിട്ടുന്ന ഒരാടിനെ വാങ്ങിക്കുകയെന്നതാണ് മറ്റി ആ ടീമിന്റെ ജോലി.

വെളി ബീച്ച് റോഡ് ജംഗ്ഷൻ തുടങ്ങി വടക്കോട്ട് ഫോർട്ടു കൊച്ചി ബീച്ച് വരെയാണ് അന്നത്തെ ഐ.എൻ.എസ്. ദ്രോണാചാര്യ അതിനു തെക്കുഭാഗത്ത് ശ്മശാനവും ചക്ളിയറുടെ കോളനിയും സെന്റ് ജോൺ പാട്ടം കോളനിയുടെ ഒരു ഭാഗവും തീട്ട പറമ്പും (ഫോർട്ടുകൊച്ചിയിലെ പാട്ടക്കുകളിൽ നിന്ന് ശേഖരിക്കുന്ന മലം ചൊരിയുന്ന സ്ഥലം)

ഈ പ്രദേശങ്ങളിൽ താമസിക്കുന്നത് മത്സ്യത്തൊഴിലാളികളും കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുമാണ്. അവരുടെയാക്കെ വീടുകളിൽ വളർത്തുന്ന ആടുകളിലൊന്നിനെ വില പറഞ്ഞുവാങ്ങിച്ച് പവ്വർ ഹൗസ് പരിസരത്ത് കൊണ്ടുവന്ന് കെട്ടിയിടും.

പാർട്ടി നടത്തുന്ന ദിവസം ഇതിനെയാണ് കൊന്ന് ഇറച്ചിയാക്കുന്നത്. 

കഴിക്കാനായിട്ട് ചപ്പാത്തി, പൊറോട്ട എന്നിവയാണ്. കേരളത്തിന് പുറത്ത് ജോലി ചെയ്തിട്ടുള്ളവരാണ് അന്നത്തെ സീനിയർ സ്റ്റാഫുകളിൽ ഭൂരിപക്ഷവും, അതിനാൽ കുക്കിംഗ് നല്ല വശമുള്ളവരാണ്. അതിൽ കെ.പി.സി. പിള്ളയെന്നൊരാളാണ് കറികൾ തയ്യാറാക്കുന്നത്. എന്ത് പരിപാടി വന്നാലും കെ.പി.സി. ആയിരിക്കും കറികൾ വയ്ക്കന്നത്, അദ്ദേഹത്തിന്റെ കറികളുടെ രൂപിയൊന്ന് വേറെ തന്നെയാണ് പൊറോട്ടയിടിക്കുവാനറിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചേർത്തലയിൽ നിന്നുള്ള ഉദയകുമാറാണ് പൊറോട്ടയടിക്കുന്നതിൽ വിദഗ്ധൻ.

 സാധർണയായി വൈകുന്നേരം 6 മണിക്ക്  ശേഷമാണ് ഈ പരിപാടി നടത്തുക. രാവിലെ മുതൽ കുക്കിംഗ് ജോലികൾ ആരംഭിക്കും..

സന്ധ്യയോടെ യാത്രയയപ്പ് യോഗവും പരിപാടികളുമാണ്.

ലിക്കർ പാർട്ടിയാണെന്ന് ഞാൻ നേരത്തെ പറഞ്ഞുവല്ലോ. 6 പേർക്ക് ഒരു കുപ്പിയെന്ന നിലയിൽ നേവൽ ബേസിൽ നിന്ന് നേരത്തെ ശേഖരിച്ചു കൊണ്ടുവന്നിട്ടുണ്ടാകും, അതനുസരിച്ച് ടേബിളിൽ കുപ്പിയും ടച്ചിംഗ്സും വച്ചിട്ടുണ്ടാകും.6പേരിൽ കുടിക്കാത്തവരും ഒരു ചെറുതടിച്ച് നിറുത്തുന്നവരുമുണ്ടാകും. നല്ലതുപോലെ അടിക്കന്നവർ അതനുസരിച്ച് ടേബിളിലിരുന്ന് ഇഷ്ടം പോലെ താങ്ങിവിടും.

തുടർന്ന് മട്ടൺ കറിയും ചപ്പാത്തി / പൊറോട്ട തുടങ്ങിയവയും നൽകും. രണ്ടു മൂന്നെണ്ണം ചെന്ന് കഴിയുമ്പോൾ പിന്നെ കോമഡി ഷോയാണ്. അത് എങ്ങനെയൊക്കെയായിരിക്കുമെന്ന് ഞാൻ പറയാതെ തന്നെ വായിക്കുന്നവർക്ക് മനസ്സിലാകും. സാധാരണയായി അന്നേ ദിവസം പലരും വീട്ടിലേക്ക് പോകിറില്ല.

എന്തൊക്കെ തന്നെയാണെങ്കിലും MES കുടുംബത്തിന്റെ ഒരു ഒത്തുചേരലായിരുന്നു ഇത്തരം ചടങ്ങുകൾ

ഫ്രാൻസീസ് ചമ്മണി

fb പോസ്റ്റുകൾ എല്ലാം വായിക്കാം

visit: kochimalayali.blogspot.com

2025, ജൂൺ 14, ശനിയാഴ്‌ച

MES ഫോർട്ടു കൊച്ചി ഓർമ്മക്കുറിപ്പുകൾ-12

 MES ഫോർട്ടു കൊച്ചി ഓർമ്മക്കുറിപ്പുകൾ_|2.

1983 ലാണ് AGE B/R ഫോർട്ടുകൊച്ചിയിൽ ഞാൻ എത്തുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നതാണല്ലോ. അതിന് രണ്ട് വർഷം മുൻപുവരെ ഇത് ഒരു പവ്വർ ഹൗസ് മാത്രമായിരുന്നു. ഒരു ഗ്രേഡ് 1 E/M സൂപ്രണ്ട് ആയിരുന്ന ചന്ദ്രശേഖരൻ സാറായിരുന്നു അന്നത്തെ AGE ഇൻ ചാർജ്. അദ്ദേഹം കുടുo ബസമേതം പവ്വർഹൗസിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നതു്. പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ മകൾ അനിതയെയാണ് ഇൻഡ്യൻ ഫുട്ബോൾ താരം VP. സത്യൻ വിവാഹം ചെയ്തത്.

വൈപ്പിൻ സ്വദേശി P J റൂബൻ യു.ഡി.ക്ലാർക്കും, 

A C മെക്കാനിക്കായിരുന്ന അലോഷ്യസ് ആണ് LD. ക്ലാർക്കിന്റെ ജോലി ചെയ്തിരുന്നത്. 

എം ഇ എസ് സ്റ്റാഫിന് അക്കാലത്ത് ക്വാർട്ടേഴ്സ് ഇല്ലാതിരുന്നതിനാൽ ഫോർട്ടു കൊച്ചി ബീച്ചിലുള്ള നേവിയുടെ വിശാലമായ ഒരു പഴയ CD വർക്ക് ഷോപ്പിലായിരുന്നു തൊഴിലാളികൾ ബാച്ചിലറായി താമസിച്ചിരുന്നതു്. എല്ലാവരും കൂടി ഒരു മെസ്സും നടത്തിയിരുന്നു. താമസിക്കുന്നവർക്ക് മാത്രമായിരുന്നെങ്കിലും രാവിലെ പറഞ്ഞാൽ മറ്റു തൊഴിലാളികക്കും അവർ ഭക്ഷണം നൽകിയിരുന്നു.

വൈകുന്നേരങ്ങളിൽ അവിടെ തയ്യാറാക്കിയിരുന്ന   കോർട്ടിൽ വോളിബോൾ കളിയും നടക്കുമായിരുന്നു. 3.30 മണിയാകുമ്പോൾ തൊഴിലാളികൾ എല്ലാവരും കോർട്ടിൽ എത്തണമെന്ന് നിർബ്ബന്ധമായിരുന്നു. ചന്ദ്രശേഖരൻ സാർ തന്നെ നേതൃത്വം കൊടുക്കുന്നതിനാൽ ആർക്കും മുങ്ങുവാൻ പറ്റില്ലായിരുന്നു. 8 മണിക്കൂർ ജോലിയും 2 മണിക്കൂർ വിനോദവും കഴിഞാണ് എല്ലാവരും പോയിരുന്നതു്. വർഷത്തിലൊരിക്കൽ ഡിസംബറിൽ ഒരു ദിവസം നാടകം ഡാൻസ് ഉൾപ്പടെ വിവിധ കലാപരിപാടികളും മറ്റും  നടത്തിയിരുന്നു.

തൊഴിലാളികളുടെ വെൽഫെയർ നല്ല രീതിയിൽ നോക്കിയിരുന്ന ഒരു മേലുദ്യോഗസ്ഥനായിരുന്നു ശ്രീ ചന്ദ്രശേഖരൻ സാർ.

ഫ്രാൻസീസ് ചമ്മണി 9497 276897

.

2025, ജൂൺ 13, വെള്ളിയാഴ്‌ച

മലമ്പാമ്പ് അണലി പാമ്പായ കഥ

 MES ഫോർട്ടു കൊച്ചി ഓർമ്മക്കുറിപ്പുകൾ--11

മലമ്പാമ്പ് അണലി പാമ്പായ കഥ

കൃത്യമായ തിയ്യതിയും വർഷവും ഓർക്കുന്നില്ല,ഏതായാലും 1990 കളിലാണെന്നാണ് എന്റെ ഓർമ്മ.

ഫോട്കൊച്ചി ഐ എൻ എസ് ദ്രോണാചാര്യ എം ഇ എസ് പവർ ഹൗസിൽ ജോലി ചെയ്യുന്ന കാലം.

ദ്രോണാചാര്യയിലെ ഒരു സ്വീവേജ് പമ്പ് ഹൌസ് വെൽ കരാർ തൊഴിലാളികൾ  ക്ലീൻ ചെയ്യുകയാണ്. ദ്രോണാചാര്യയിലെ കാനയിലൂടെഒഴുകി  വരുന്ന അഴുക്കുവെള്ളം 

വളരെ ആഴമുള്ള ഈ  കിണറിലേക്കാണ് എത്തുന്നത്.വര്ഷങ്ങളായിട്ടു ക്ലീൻ ചെയ്യാതെ കിടന്നിരുന്ന കിണറാണ് ഇപ്പോൾ ക്ലീനിങ്ങിനു വിധേയമാക്കുന്നത്.

 വെള്ളം പറ്റിച്ചുകൊണ്ടിരുന്നപ്പോൾ കിണറിൻറെ അടിഭാഗത്തായി  ഒരു തടിയൻ പാമ്പ് തലയുയർത്തി നിൽക്കുന്നു.തൊഴിലാളികൾ പണി നിറുത്തി പവർ  ഹൗസിൽ വിവരമറിയിച്ചു.

ഞങ്ങൾ പമ്പ് ഹൗസിലെത്തിയപ്പോൾ,,,,

സംഭവം ശരിയാണ്, നല്ല നീളവും വണ്ണവുമുള്ള ഒരു പാമ്പ്,

കിണറിന്റെ അടിഭാഗത്തു തലയുടെ കുറച്ച് ഭാഗം ഉയർത്തി നിൽക്കുന്നു.

ക്ലീനിങ് തൊഴിലാളികൾ ഇലക്ട്രിക്ക് ഷോക്ക് കൊടുത്ത്  കൊല്ലാൻ  നോക്കി യെന്നു പറഞ്ഞു.

പക്ഷേ,പാമ്പിന് ഒരു  കുലുക്കവുമില്ല.

ഇത് മലമ്പാമ്പാണ്,തൊഴിലാളികളിൽ ഒരാൾ പറഞ്ഞു.

ഏയ്,അത് വല്ല വിഷപ്പാമ്പായിരിക്കും ,മറ്റൊരാൾ .

ഞങ്ങൾക്കാണെങ്കിൽ വിഷപ്പാമ്പിനെയും മറ്റും കണ്ട് പരിചയമില്ല.                       നമ്മുടെ നാട്ടിലൊക്കെ ആകെയുള്ളത് നീർക്കോലിയും കുട്ടപ്പാമ്പുമാണ്,

മലമ്പാമ്പിൻറെ പോലുള്ള വണ്ണവും വലിപ്പവും.മലമ്പാമ്പായിരിക്കാം.

വിഷപ്പാമ്പ് വെള്ളത്തിൽ കിടക്കാറില്ല, മറ്റൊരാൾ.

അവസാനം ഒരു നിഗമനത്തിലെത്തി.

ഇത് മലമ്പാമ്പുതന്നെ.

വലിയൊരു മുളയുടെ അറ്റത്ത് ചെമ്പുകമ്പികൊണ്ട് ഒരു കുടുക്കുണ്ടാക്കി മുള കിണറ്റിലേക്കിറക്കി പാമ്പിനെ കുടുക്കിൽ കയറ്റുവാൻ ശ്രമം തുടങ്ങി.

വളരെയധികം സമയം കൊണ്ടാണ് പാമ്പിനെ കുടുക്കിൽ കയറ്റിയത്.

കുടുക്ക് ഏതാണ്ട് പാമ്പിന്റെ നടുഭാഗത്തായിട്ടാണ് കിടക്കുന്നത്.

വലിച്ചുപൊക്കിയപ്പോൾ കുടുക്ക്കമ്പിയിൽ മൊത്തം ചുറ്റി ഒരു ഫുട്ബോളിനേക്കാളും വലുപ്പത്തിലുള്ള ഒരു ഉണ്ടപോലെ ചുരുണ്ട് കൂടിക്കിടക്കുന്നു.

നീളത്തിലുള്ള ഒരു മുളയുംകൂടി കെട്ടിവച്ച് രണ്ട് പേർ മുളയുടെ അറ്റം തോളിൽ വച്ച് ഒരുകിലോ മീറ്ററോളം അകലെയുള്ള പവർ ഹൗസിലേക്ക് ,

ബാക്കിയുള്ളവർ നിരയായി ഒരു ജാഥപോലെ.


"ഫോറസ്ററ് വകുപ്പിനെയറിയിക്കണം,അവർ വന്നുകൊണ്ടുപോകും."

പവ്വർഹൗസിലുള്ള ചിലരുടെ പ്രതികരണം . "അവര് വരുമോ" ,,,വേറെ ചിലർ


മലയാറ്റൂരും പാലാരിവട്ടത്തുമുള്ള ഓഫീസുകളിൽ  വിളിച്ചുപറഞ്ഞു ,

ആരും വന്നില്ല.

വൈകുന്നേരമായപ്പോൾ കരാർ തൊഴിലാളികളിലൊരാളായ തോമസ് പറഞ്ഞു ,ഇതിനെ ഞാൻ കൊണ്ടുപോയേക്കാം.

മലമ്പാമ്പിനെ കൊന്നു തിന്നുന്നവർ ചില സ്ഥലങ്ങളിലുണ്ടെന്നു വാർത്തകേട്ടിട്ടുണ്ടായിരുന്നു.

അതിനായിരിക്കാം അയാൾ ചോദിച്ചത് ...

എങ്ങിനെ കൊണ്ടുപോകും ...അതിനൊക്കെ വഴിയുണ്ട് .

ഒരു അരിച്ചാക്ക് കൊണ്ടുവന്നു പാമ്പിനെ ചാക്കിലാക്കി അയാളുടെ സൈക്കിൾ കാരിയറിൽ വച്ചുകെട്ടികൊടുത്തു.

പാണ്ടിക്കുടിയിലുള്ള മാന്ത്ര പാലത്തിനടുത്തുള്ള ഒരു വാടകവീട്ടിലാണ് അയാൾ താമസിച്ചിരുന്നത്.

ചാക്കുകെട്ട് വരാന്തയിലുണ്ടായിരുന്ന ബെഞ്ചിനടിയിൽ വച്ച് ഉറങ്ങാൻ കിടന്നു.പിറ്റേന്ന് .......

അതിരാവിലെ തൊട്ടടുത്തവീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടി മുറ്റമടിക്കുവാൻ പുറത്തിറങ്ങിയപ്പോൾ നടുക്കൊരു കമ്പിക്കെട്ടുള്ള പാമ്പ് മുറ്റത്ത് വിലസുന്നു.

അമ്മേ .........പാമ്പ് .....പെൺകുട്ടിയുടെ അലർച്ച .        എന്താ ....സംഭവം ... എന്താ ,,

.............നാട്ടുകാർ ഓടിക്കൂടി

ആൾകൂട്ടം വന്നപ്പോൾ പാമ്പ് തോട്ടിലേക്ക് ചാടി ..

ആരോ പോലീസിൽ വിളിച്ചുപറഞ്ഞു ...,

ഫോട്കൊച്ചി പോലീസും ഫയർ ഫോഴ്‌സും എത്തി ,,

പിന്നെ അവരുടെ ഊഴം ......

ഭഗീരഥപ്രയത്നത്തിനൊടുവിൽ പാമ്പിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിന്നെ യാത്ര പോലീസ് ജീപ്പിൽ ,,,ഫോറെസ്റ്റ് ഓഫിസിലേക്കു .

പോലീസ് തിരിച്ചുവന്നപ്പോളാണ്,പൊരുൾ പിടികിട്ടിയത്.


ഇത് മലമ്പാമ്പ് ആയിരുന്നില്ല ,,,,,,,,പിന്നെ ,,,,,,,,,,,,,

ഉഗ്രവിഷമുള്ള അണലിപ്പാമ്പ്


കുറച്ചു ദിവസം കുറച്ചുപേരുടെ ഉറക്കം പോയ് ..........

2025, ജൂൺ 11, ബുധനാഴ്‌ച

അഗ്‌നിയിലെരിയും പാട്ട്.

 MES ഫോർട്ടുകൊച്ചി ഓർമ്മക്കുറിപ്പുകൾ - 10

അഗ്നിയിലെരിയും പാട്ട് .......

കഴിഞ്ഞ ദിവസം നിര്യാതനായ സൈനന്റെമൃതസംസ്കാര ചടങ്ങിൽ സംബന്ധിക്കുവാർ ചെറായിയിൽ ചെന്നപ്പോഴാണ് ഏതാനും വർഷങ്ങൾ മുൻപ് മറ്റൊരു സഹപ്രവർത്തകന്റെ മകളുടെ മൃതസംസ്കാര ചടങ്ങിൽ സംബസിക്കുവാൻ പോയ കാര്യം ഓർമ്മ വന്നത്.

 മരണമടഞ്ഞ കുട്ടിയുടെ അച്ഛൻ വിമലാനന്ദൻ സ്ട്രോക്ക് വന്നതു മൂലം ആയൂർവേദ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.സംസ്കാരത്തിന് അച്ഛനെ കൊണ്ടുവരുവാൻ പറ്റാത്ത സാഹചര്യമാണ്. അതിനാൽ തിരികെ പോകുന്ന വഴിക്ക് ആശുപത്രിയിൽ കയറി വിമലാനന്ദനെയും സന്ദർശിച്ചേക്കാമെന്ന് ഞാനും ജയിംസും തീരുമാനിച്ചു.

അതനുസരിച്ച് ഞങ്ങൾ അവിടെയെത്തി.

ആശുപത്രി വരാന്തയിൽ കയറിയപ്പോൾത്തന്നെ  ഒരാളുടെ ഉച്ചത്തിലുള്ള പാട്ടുകേൾക്കാം.


"പെരിയാറേ പെരിയാറേ  പർവ്വതനിരയുടെ പനിനീരെ .......

കുളിരും കൊണ്ട് കുണിങ്ങി നടക്കുന്ന മലയാളി പെണ്ണാണ് നീ ...

ഒരു മലയാളിപ്പെണ്ണാണ് നീ....."

 വിമലാനന്ദനായിരുന്നു വളരെ സന്തോഷത്തോടെ പാടിക്കൊണ്ടിരുന്നത്. 

ഞങ്ങളെ കണ്ടപ്പോൾ സന്തോഷം കൂടി,

പാട്ടുമുറുകുന്തോറും ഞങ്ങളുടെ ഉള്ളു നീറുന്നു.

കരയാതിരിക്കുവാൻ നന്നേ പാടുപെട്ടു.

മകൾ ചിതയിലെരിയുമ്പോൾ അച്ഛൻ സന്തോഷത്തോടെ പാടുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ ആരുടെ കണ്ണകളാണ് ഈറനണിയാത്തത്.

മകൾ മരിച്ചതറിയാത്ത അച്ഛൻ

ബുദ്ധിഭ്രമം സംഭവിച്ചതു പോലെയാണ് പാടുന്നത്.


 വിമലാനന്ദന്റെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ എളിയ നിലയിൽ നിന്ന് വന്ന് കഠിനാദ്ധ്വാനം കൊണ്ട് സാമാന്യം ഭേദപ്പെട്ട നിലയിലെത്തിയ ഒരച്ഛൻ  ചെയ്ത ത്യാഗത്തിന്റെയും ചൊരിഞ്ഞ സ്നേഹത്തിന്റേയും കഥ കാണുവാൻ കഴിയും.

കണ്ണുകളെ ഈറനണിയിക്കുന്ന ഒരു ഹൃദയത്തിന്റെ നൊമ്പരം...


1982 മുതൽ  ഫോർട്കൊച്ചി അസിസ്റ്റൻറ്റ് ഗാരിസൺ എഞ്ചിനീയർ ഓഫീസിലെ ഒരു  ജീവനക്കാരനായിരുന്നു.ഇയാൾ.  

.തെക്കൻ ജില്ലക്കാരനായ വിമലാനന്ദൻ 82 ൽ  ഇവിടെ  ജോലി ലഭിച്ചതോടെയാണ്  കൊച്ചിയിൽ സ്ഥിരതാമസമാക്കിയത് .

പത്താം ക്ലാസ്സിൽ താഴെ മാത്രം പഠിച്ചിട്ടുള്ള വിമലാനന്ദൻ എസ് എസ് എൽ സി പ്രൈവറ്റായി പഠിച്ചു പരീക്ഷയെഴുതി പാസ്സായി. 

ഇവിടെ ജോലികിട്ടിയപ്പോൾത്തന്നെ ബേങ്കിൽ പ്യൂൺ post ൽ റാങ്ക് ലിസ്റ്റിൽപ്പെട്ടിരുന്നു.

ബേങ്കിൽ നിന്ന് നിയമന കത്തു വന്നതുംകൊണ്ട് ഹാജരായപ്പോൾ എസ് എസ് എൽ സി പാസ്സായതു കാരണം അതു് നിഷേധിക്കപ്പെട്ടു.

കഷ്ടപ്പെട്ടു പഠിച്ചതിനു കിട്ടിയ ശിക്ഷ.

പിന്നീട് ഇവിടെത്തന്നെ കൂടി.

കൊച്ചിയുടെ സമീപപ്രദേശത്തുനിന്ന് തന്നെയുള്ള ഒരു യുവതിയെ വിവാഹം കഴിച്ചു.

ഭാര്യക്ക് മറ്റൊരു കേന്ദ്ര ഗവ സ്ഥാപനത്തിൽ ജോലി.

സമർത്ഥരായ

രണ്ട് പെൺകുട്ടികൾ,

രണ്ടുപേരും കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു.വളരെ സന്തുഷ്ട കുടുംബം.

മക്കൾ എന്തുപറഞ്ഞാലും ചെയ്തുകൊടുക്കുന്ന അച്ഛൻ. ഒഴിവു ദിവസങ്ങളിൽ മക്കളേയും കൊണ്ട് പല സ്ഥലങ്ങളും സന്ദർശിച്ചു. 

പിന്നീട്

സ്വന്തമായൊരു ജീപ്പ് വാങ്ങി.

പിന്നെ ജീപ്പിലായി യാത്രകൾ.

നാട്ടിൽ പോയപ്പോൾ വാങ്ങിയതാണ്.

കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നതും വരുന്നതും അതിനു ശേഷം ജോലിക്കു വരുന്നതുമൊക്കെ  ഈ ജീപ്പിലായിരുന്നു.

കുട്ടികൾക്ക് വേണ്ടി വാങ്ങിക്കുന്ന പ്രസിദ്ധീകരണങ്ങളൊക്കെയും ഇയാളും വായിക്കും, അത് ഹൃദിസ്ഥമാക്കുകയും ചെയ്യും. അങ്ങനെ വളരെ സന്തോഷത്തോടെ കഴിയുമ്പോളാണ് ഒരു കല്ല് വീഴുന്നത്.

ജോലിസ്ഥലത്തു പ്രൈവറ്റായി ചിലർ നടത്തിയിരുന്ന ഒരു ചിട്ടിയുമായി ബന്ധപ്പെട്ടു കുറച്ചു തുക വിമലാനന്ദന് നഷ്ടപ്പെട്ടു.

ചിട്ടിനടത്തിയിരുന്നവരുമായി കേസും കശപിശയുമായി.

ആകെ സ്വസ്ഥത നഷ്ട്ടപ്പെട്ടു.

ഈ വിഷയം കുടുംബാന്തരീക്ഷത്തിലും വിള്ളലുണ്ടാക്കി.  .വീട്ടിൽനിന്ന് ഇറങ്ങിപ്പോന്ന ഇയാൾ ഓഫീസിനോട് ചേർന്നുള്ള   ഒരു കെട്ടിടത്തിൽ കുറച്ചുകാലം താമസിച്ചു.അതോടെ ദിനചര്യകളിലും ഭക്ഷണക്രമത്തിലും ഒട്ടേറെ മാറ്റം വന്നു. 

ഒരു ദിവസം ജോലിസ്ഥലത്തുവച്ച് ഒരു തലചുറ്റൽ വന്ന ഇയാളെ ഒരു ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.ഒരുവശത്തെ ചലനശേഷി നഷ്ടപ്പെട്ടു.അതോടൊപ്പം സംസാരശേഷിയും പോയി.പരസഹായമില്ലാതെ ഒന്നും ചെയ്യുവാൻപറ്റാത്ത അവസ്ഥ.ആശുപത്രിയിൽനിന്ന് വീട്ടിലേക്കു പോയെങ്കിലും ഭേദമായില്ല.

അതിനിടെ ഒരു മകൾ അർബുദരോഗത്തിൻറെ പിടിയിലുമായി.ഭർത്താവിനെയും നോക്കണം മകളുമായി ചികിത്സയ്ക്ക് പോകണം പിന്നെ ജോലിക്കും പോകണം,എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ നട്ടംതിരിഞ്ഞു.

വിമലാനന്ദന്റെ ഒരു സഹോദരി നാട്ടിൽനിന്നു വന്നു,ചികിത്സാകാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ തയ്യാറായി.ചലന ശേഷി വീണ്ടെടുക്കുവാൻ ഫിസിയോ തെറാപ്പിയും ആയുർവേദ ചികിത്സയും തുടങ്ങി.സംസാരശേഷി കിട്ടിയില്ല.പക്ഷെ,പണ്ട് കേട്ട് പഠിച്ച കുറെ പഴയ പാട്ടുകൾ നിറുത്താതെ പാടുവാൻ തുടങ്ങി.  ബുദ്ധിഭ്രമം സംഭവിച്ചതുപോലെ.

സംസാരിക്കുമ്പോൾ അക്ഷരങ്ങൾ മുഴുവനാക്കുവാൻ പറ്റുന്നില്ല,പക്ഷെ,പണ്ടെങ്ങാനും കേട്ട പാട്ടുകൾ ഒരുതെറ്റും കൂടാതെ നോൺ സ്റ്റോപ്പായിട്ടു പാടുന്നു....

അതിനിടെ അർബുദത്തിന് കീഴടങ്ങി മകൾ മരണം വരിച്ചു. 

ഈ സാഹചര്യത്തിൽ മരണമടഞ്ഞ മകളെ കാണിക്കുന്നത് കൂടുതൽ സങ്കീർണ്ണമാകുമെന്നതിനാൽ മരണ വിവരം അറിയിച്ചില്ല.

മകളുടെ ചിത  ശ്മശാനത്തിൽ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന കാര്യം  അറിയാതെയാണ് അച്ഛൻ പാടുന്നത് ...

ഉയർന്ന സ്വരത്തിൽ.. 

സന്തോഷത്തോടെ .....

അവിടെ നിന്നിരുന്നവരെല്ലാവരുടേയും

 കണ്ണുകൾ ഈറനണിഞ്ഞു.....


 fb പോസ്റ്റുകൾ മുഴുവനും കാണാം

visit :kochimalayali.blogspot.com

2025, ജൂൺ 9, തിങ്കളാഴ്‌ച

സി.എസ്. സൈനൻ

 MES ഫോർട്ടുകൊച്ചി ഓർമ്മക്കുറിപ്പുകൾ -9

   സി.എസ് സൈനൻ, 

ഞായറാഴ്ച (9-6- 25 ) നിര്യാതനായി. സംസ്ക്കാരം വൈകുന്നേരം 

5 മണിക്ക് ചെറായിയിൽ നടത്തി

1988 ൽ മേസൺ ആയി GE ഫോർട്ടു കൊച്ചിയിലാണ് ആദ്യം ജോലി ചെയ്യുന്നത്.

അടിയുറച്ച ഒരു കോൺഗ്രസ്സ് പ്രവർത്തകനായിരുന്നതിനാൽ ഫോർട്ടു കൊച്ചിയിലെ ഐ എൻ ടി യു സി യൂണിയന്റെ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന എനിക്കും ജെയിംസിനും വളരെ സഹായകമായിരുന്നു. അതും ഞങ്ങളുടെ നാട്ടിലുള്ള ഒരാൾ തന്നെയായിരുന്നതിനാൽ വൈപ്പിൻ ഫോർട്ടു കൊച്ചി പാസഞ്ചേഴ്സ് അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. ഐ എൻ ടി യു സി യൂണിയന്റെ പ്രവർത്തനങ്ങളിൽ ഞങ്ങളോടൊപ്പം വളരെ ഊർജസ്വലമായി പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് സീറോ ആയിരുന്ന യൂണിയനെ

വർക്സ് കമ്മറ്റിയിലേക്കും മറ്റും പ്രതിനിധികളെ അയയ്ക്കുവാൻ അന്നു കഴിഞ്ഞത്. പിന്നീട് മുണ്ടംവേലിയിലെ B/R ഓഫീസിലേക്ക് ട്രാൻസ്ഫറായിപ്പോയതിനു ശേഷം ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കാര്യമായിത്തന്നെ ബാധിച്ചു. എന്തൊക്കെ ബലഹീനതകളുണ്ടായിരുന്നെങ്കിലും കോൺഗ്രസ്സ് ത്രിവർണ്ണ പതാകയ്ക്ക് കീഴിൽ അടിയുറച്ചു നിൽക്കുകയും മരണം വരെ കോൺഗ്രസ്സ് അനുഭാവിയായിത്തന്നെ വിലയം പ്രാപിച്ചു.

 അതോടൊപ്പം ഭാര്യ ബീനയ്ക്ക് ഗുരുതരമായ രോഗം ബാധിച്ച് ഏതാനും വർഷം മുൻപ് നിര്യാതയായതും സൈനനെ വല്ലാതെ നിരാശയിലാഴ്ത്തി. അനാരോഗ്യാവസ്ഥയിലായിരുന്നെങ്കിലും ഏതാനും മാസംമുൻപ് നേവൽ ബേസിൽ വച്ച് നടന്ന ഐ.എൻ.ഡി.ഡബ്ല്യു.എഫ്. സമ്മേളനത്തിൽ എത്തുകയും ഞങ്ങളോട് വിശേഷങ്ങൾ പങ്ക് വയ്കുകയും ചെയ്തിരുന്നു. മുണ്ടംവേലിയിൽ നിന്നുള്ളവർക്സ് കമ്മറ്റി പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഫോർട്ടു കൊച്ചി എം ഇ എസിലെ 1980 കാലഘട്ടത്തിൽ പുതിയതായി വന്ന കുറേ ചെറുപ്പാക്കാരിൽ അവസാനത്തെ ആളായിരുന്നു ശ്രീ സൈനൻ. ഇനിയും മൂന്നുവർഷം കൂടി ബാക്കിയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഭാര്യ മലയാറ്റൂർ സ്വദേശി പരേതയായ ബീന. രണ്ട് പെൺമക്കൾ, അതിൽ ഒരാൾ വിവാഹിത

സൈനിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ഫ്രാൻസീസ് ചമ്മണി

ജെയിംസ് തറമ്മേൽ




2025, ജൂൺ 7, ശനിയാഴ്‌ച

MES ഫോർട്ടു കൊച്ചി ഓർമ്മക്കുറിപ്പുകൾ - 8

 MES ഫോർട്ടുകൊച്ചി ഓർമ്മക്കുറിപ്പുകൾ - 8

പാറുക്കുട്ടിയുടെ ഡയറി...

1985 മുതൽ ഏതാനും വർഷം ഒരച്ഛനും രണ്ടു മക്കളും MES ഫോർട്ടുകൊച്ചി കുടുംബത്തിലെ അംഗങ്ങളായിരുന്നു. പവ്വർ ഹൗസിലെ SBA ആയി ജോലി ചെയ്തിരുന്ന ജയരാമൻ ചേട്ടനും മകൻ നന്ദകുമാറും മകൾ വിജയയും. നന്ദുവെന്നും പാറുക്കുട്ടിയെന്നുമാണ് കുട്ടികളെ വിളിച്ചിരുന്നത്.നന്ദുവിന് 10 വയസ്സും പാറുവിന് 7 വയസ്സുമാണ് പ്രായം. ജയരാമിന്റെ ഭാൎയ്യ 1985 ൽ മരണമടഞ്ഞു. പവ്വർ ഹൗസിലെ ജോലിക്കാരനായതിനാൽ shift duty അനിവാര്യമായിരുന്നു. ഈ രണ്ടു കുട്ടികളേയും വീട്ടിൽ ഒറ്റയ്ക്ക് നിറുത്തിയിട്ട് ജോലിക്ക് വരുവാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. 

MES അസിസ്റ്റന്റ് ഗാരിസൺ എൻജീനീയർ സുബേദാർ G.C. തരകനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടികളുമായി ജയറാം ജേലിക്ക് വന്നു തുടങ്ങി. പിന്നീട് ഈ കുട്ടികൾ MESന്റെ മക്കളായിട്ടാണ് വളർന്നത്.അന്ന് ഫോർട്ട് കൊച്ചി സബ് ഡിവിഷനിൽ 140 നടുത്ത് ജീവനക്കാർ മൂന്ന് ഷിഫ്റ്റിലും കൂടിയുണ്ടായിരുന്നു.


ആ കാലഘട്ടത്തെക്കുറിച്ച് വിജയ (പാറുക്കുട്ടി) യുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.


1983 ലാണ് അച്ഛൻ ഫോർട്ടുകൊച്ചിയിലേക്ക് ട്രാൻസ്ഫർ ആയി വന്നത്. ഉടനെ തന്നെ അമ്മയുമൊത്ത് ഞാനും ചേട്ടനും പാലക്കാട്ടുനിന്ന് ഫോർട്ടുകൊച്ചിയിലേക്ക് വന്നു.ഞങ്ങൾ താമസം ഇവിടെയാക്കി.

എന്നാൽ ദൈവ നിശ്ചയം വേറൊന്നായിരുന്നു. അച്ഛനും അമ്മയുമൊത്ത് ഞങ്ങൾ സന്തോഷത്തോടെ അധികനാൾ കഴിഞ്ഞില്ല.

ഏറെ താമസിയാതെ തന്നെ അമ്മയ്ക്ക് അസുഖം ബാധിച്ചു. അന്നത്തെ പരിമിതമായ സൗകര്യത്തിൽ ചികിൽസ ആരംഭിച്ചു. വിദഗ്ദ പരിശോധനയിൽ കാൻസർ 4th സ്റ്റേജ് ആണെന്ന് മനസ്സിലായി. 1985 നവംബം 20 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അമ്മ മരിച്ചു.


അച്ഛൻ അമ്മയുമായി ആശുപതി കയറിയിറങ്ങി നടക്കുമ്പോൾ എന്നെയും നന്ദുവിനേയും നോക്കിയിരുന്നത് അച്ഛന്റെ കൂടെ പവ്വർ ഹൗസിൽ ജോലി ചെയ്തിരുന്ന സദാശിവനങ്കിളം ഭാര്യ ഉഷാന്റിയുമായിരുന്നു.


നൈറ് വരുമ്പോൾ ഞങ്ങൾ പുസ്തകവും കിടക്കുവാനുള്ള ഷീറ്റുമൊക്കെയായി ഒരു സൈക്കിളിൽ പവ്വർ ഹൗസിൽ വന്നു അവിടെയാണ് ഞങ്ങൾ അന്തിയുറങ്ങിയിരുന്നതും അടുത്ത ദിവസം സ്കൂളിൽ പോയിരുന്നതും


കെ.വി.സ്കൂളിൽ നിന്ന് ഞങ്ങൾ നേരെ വന്നിരുന്നത് പവ്വർ ഹൗസിലേക്കായിരുന്നു. അവിടെ ഒരു ബാലകൃഷനണ്ണൻ ഞങ്ങളെ ഏറെ സഹായിച്ചിരുന്നു. അച്ഛനെപ്പോലെ തന്നെ അദ്ദേഹവും എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ഞങ്ങൾക്ക് സഹായമായിരുന്നു. മിക്കവാറും ദിവസങ്ങളിൽ ഞങ്ങളെ സ്കൂളിൽ കൊണ്ടു പോയിരുന്നതും അണ്ണനായിരുന്നു.


എം ഇ എസിലെ എല്ലാ അങ്കിളുമാരും ഞങ്ങളെ ഒത്തിരി സ്നേഹിച്ചിരുന്നു. അവിടത്തെ എല്ലാവരുടേയും മക്കളായിട്ടാണ് ഞങ്ങൾ ജീവിച്ചത്. പാറുക്കുട്ടിയെന്ന് ഓരോരുത്തരും വിളിച്ചിരുന്നതു് ഇപ്പോഴും എന്റെ  ചെവിയിൽ മുഴങ്ങുകയാണ്.. മൂന്നുനാലു വർഷം അങ്ങിനെ എം.ഇ.എസിൽ കഴിഞ്ഞു.


എം.ഇ.എസിലെ ഞങ്ങളുടെ ജീവിതം വളരെ സന്തോഷകരമായിരുന്നു,ഒരു സെക്കന്റ് ഹൗസായിരുന്നു അവിടം. സ്കൂൾ വിട്ടു വന്നാൽ കളിയും പഠനവും ഊണും ഉറക്കവും എല്ലാം അവിടെയായിരുന്നു.


ഒരു ഭാരത ബന്ദ് വന്നപ്പോൾ എം.ഇ.എസിലെ എല്ലാവരും അവിടെ തലേദിവസം തന്നെ വന്നു. രണ്ടു ദിവസത്തെ ബന്ദായിരുന്നു.അന്ന് ഭക്ഷണം ഉണ്ടാക്കിത്തന്നത് KP.C അങ്കിളായിരുന്നു. ഓണവും വിഷുവും ക്രിസ്മസും ഈസ്റ്ററും റംസാനും മറ്റുമൊക്കെ ഞങ്ങളവിടെ ആലോഷിച്ചു.KPC അങ്കിൾ പായസവും ചിക്കൻകറിയുമൊക്കൊപാചകം ചെയ്ത് എല്ലാവരും കൂടി എല്ലാ ഉത്സവങ്ങളും ആഘോഷിച്ചു


അക്കാലത്ത് TV. സം പേക്ഷണം തുടങ്ങിയപ്പോൾ അച്ഛന് എന്തോ arrears ലഭിച്ചപ്പോൾ സൂപ്രണ്ട് വാസുക്കുട്ടൻ സാർ ഞങ്ങളെ നേരത്തെ അറിയിക്കുകയും അച്ഛനെക്കൊണ്ട് TV. വാങ്ങിപ്പിച്ചതുമൊക്കെ ഇന്നലെ കഴിഞ്ഞത്പോലെ തോന്നുന്നു.

2008 ൽ അച്ഛൻ സർവ്വീസിൽ നിന്ന് വിരമിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ 2009 ൽ മരിക്കുകയും ചെയ്തു

ഇന്നും എം.ഇ.എസിലെ എല്ലാവരുടേയും ഓരോ ആവശ്യങ്ങളും മറ്റും വരുമ്പോൾ ഞങ്ങളെ വിളിക്കുന്നത് ഞങ്ങളോടുള്ള സ്നേഹമല്ലാതെ മറ്റെന്താണ്.

അമ്മയില്ലാത്ത ദു:ഖവും കുറവും പരിഹരിക്കുവാൻഎം.ഇ എസിലെ എല്ലാവരും ഞങ്ങളെ സഹായിച്ചു. ഒത്തിരി നന്ദി


വിജയ ജയരാമൻ

2025, ജൂൺ 3, ചൊവ്വാഴ്ച

1986 ലെ ഒരു വർക്സ് കമ്മറ്റി തെരഞ്ഞെടുപ്പ്.

  ഞാൻ 1983ലാണ് MES ൽ ചേരുന്നത് നേരത്തെ പറഞ്ഞതാണല്ലോ, കൃത്യമായി പറഞ്ഞാൽ 1983 നവംബർ 19, നേവൽ ബേസിലെ ഗാരിസൺ എൻജിനീയർ കൊച്ചിൻ ഓഫീസിലെ സൂപ്പർ കുറുപ്പ് സാർ അഡ്രസ്സ് കണ്ടപ്പോൾ വൈപ്പിൻ കരയ്ക്കാരനല്ലേ ഫോർട്ടു കൊച്ചി INSദ്രോണാചാര്യയിലെ MES സബ്ഡിവിഷനിലേക്ക് പോയിക്കോളൂ എന്ന് പറഞ്ഞ് Duty Place നിശ്ചയിച്ചു തന്നു. അന്നത്തെ ദ്രോണാചാര്യ ഒരു ചെറിയ സ്റ്റേഷനായിരുന്നു.

ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്ത് അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങി നാട്ടിലേക്ക് വന്ന കുറച്ച് മദ്ധ്യവയസ്കയാണ് അവിടെയുണ്ടായിരുന്നത്. പിന്നെ കുറെ പുതിയതായി ജോലി ലഭിച്ച യുവാക്കളും. തൊഴിലാളി യൂണിയനുകൾ ഒന്നും അത്ര ശക്തമായിരുന്നില്ല. സ്വതന്ത്ര യൂണിയൻ എന്ന പേരിൽ ഒരു യൂണിയൻ ഇവിടെയുണ്ടായിരുന്നു.സ്വതന്ത്രനെന്ന് പറയൽ മാത്രേമേയുള്ളുവെന്ന് പിന്നീടാണ് മനസ്സിലായത്. കെ ശരിക്കും കേരളത്തിൽ ഒരു ഇടത് യൂണിയൻ ആയി പ്രവർത്തിച്ചിരുന്നു. നേവൽ ബേസിൽ ഐ.എൻ.ടി.യു.സി യൂണിയൻ ഉണ്ടായിരുന്നെങ്കിലും ഇവിടെ ബ്രാഞ്ച് കമ്മറ്റി ഉണ്ടായിരുന്നില്ല. അങ്ങനെ രണ്ട് വർഷം കഴിഞ്ഞപ്പോൾ GE ലെവലിലുള്ളവർക്സ് കമ്മറ്റി തെരഞ്ഞെടുപ്പു വന്നു. യൂണിയൻ്റെ പാനലിൽ ഞാനും എ വി കുഞ്ഞുമോനും മത്സരിച്ചു. INTUC പാനൽ എന്ന പേരിൽ ഒരു പാനലുണ്ടായിരുന്നില്ലെങ്കിലും രണ്ട് പ്രയമായവരെ എതിർചേരിയിലും മത്സരിപ്പിച്ചു.വോട്ടെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചപ്പോൾ ഞങ്ങളുടെ പാനലാണ് ജയിച്ചത്. യൂണിയൻ്റെ വോട്ടുകൾ എനിക്കും കുഞ്ഞ് മോനും കിട്ടി. ലഭിച്ച അനുഭാവികളുടെ വോട്ടും എനിക്ക് കിട്ടിയപ്പോൾ വൻ ഭൂരിപക്ഷത്തിന് ഞാൻ ഒന്നാം സ്ഥാനത്തെത്തി.

നേവൽ ബേസിലെ പ്രതിനിധികളും ഫോർട്ടു കൊച്ചിയിലേയും ആലുവ എൻ എ ഡി യിലെ പ്രതിനിധികളും കൂടിയുള്ളതാണ് വർക്സ് കമ്മറ്റി. GE ചെയർമാനും ഞാൻ വൈസ് ചെയർമാനും ത്രിവിക്രമൻ സാർ സെക്രട്ടറിയുമായി കമ്മറ്റി രൂപീകരിച്ചു.


2025, ജൂൺ 1, ഞായറാഴ്‌ച

M E S ഫോർട്ട് കൊച്ചി ഓര്മ്മക്കുറിപ്പുകൾ - 6



വൈപ്പിൻ ഫോർട്ട്കൊച്ചി ഫെറിയിൽ മരംകൊണ്ട് നിർമ്മിച്ച മൂന്നു ബോട്ടുകളാണ് സെർവിസിനുണ്ടായിരുന്നത്.ഹർഷ, ഭാരത്, ഫോർട്ട്ക്വീൻ അങ്ങിനെ മൂന്നെണ്ണം. അതിൽ പഴയ ബോട്ടായ ഫോർട്ട്‌ ക്യുൻ വളരെ ചെറിയ ബോട്ടായിരുന്നു. ഫോർട്ട്ക്വീൻ ബോട്ട് ന്റെ വലുപ്പത്തിലുള്ള ബോട്ടുകളായിരുന്നു നേരത്തെ ഇവിടെ സർവീസ് നടത്തിയിരുന്നത്.

യാത്രക്കാരുടെ എണ്ണവും അതുപോലെതന്നെ അഴിമുഖത്തിന്റ ആഴവും വർധിച്ചതോടെ ഇത്തരം ബോട്ടുകൾ മാറ്റി കൂടുതൽ വലുപ്പമുള്ള ബോട്ടുകൾ നിർമ്മിക്കുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹർഷയും ഭാരതും സെർവീസിനിറക്കുന്നത്.

 ഈ ബോട്ടുകൾ രണ്ടും സെർവീസിനെത്തിയപ്പോൾ  ചെറിയ ബോട്ടായ ഫോർട്ട്ക്വീൻ സ്പെയർ ബോട്ടാക്കി മാറ്റി. ഏതെങ്കിലും ഒരു ബോട്ട് കേടായി മറ്റേണ്ടിവന്നാൽ അപ്പോൾ തന്നെ ഫോർട്ട്‌ ക്വീൻ സെർവീസിനിറക്കി യാത്രക്ലേശം  പരിഹരിക്കുമായിരുന്നു.

വൈപ്പിൻ ജെട്ടിയിൽ തന്നെയുള്ള കോർപ്പറേഷൻ ബോട്ട് യാർഡിൽ കയറ്റി തകരാർ പരിഹരിക്കുവാനുള്ള ഒരു മെക്കാനിക്കൽ വിഭാഗവും കോർപറേഷനുണ്ടായിരുന്നു.

വൈപ്പിനിൽ 

ഇപ്പോൾ മെട്രോ ജെട്ടി പണിതിരിക്കുന്ന സ്ഥലം ഒരു ബോട്ടുയാർഡ് ആയിരുന്നു. പുഴയിൽനിന്ന് ബോട്ട് വലിച്ചുകയറ്റുവാനുള്ള വീഞ്ചുകളും മറ്റുമുള്ള, അന്നത്തെക്കാലത്ത് ലഭ്യമാവുന്ന സൗകര്യങ്ങളൊക്കയുള്ള ഈ ബോട്ട് യാർഡ് നഗരസഭാ അധികൃതരുടെ പിടിപ്പുകേടുകൊണ്ട് നശിപ്പിച്ചു നാമാവശേഷമാക്കി.

അവിടെ നഗരസഭ മാലിന്യങ്ങൾ കൊണ്ടുവന്നു മൂടി.

ഇപ്പോൾ മെട്രോ ബോട്ടിനുവേണ്ടി അവിടെ ജെട്ടിയും പണിതു.

കെ ജെ സോഹൻ കൊച്ചി മേയാറായപ്പോൾ ഒരു പുതിയ ബോട്ട് വാങ്ങുവാൻ തീരുമാനിച്ചു. പൂർണ്ണമായും സ്റ്റീലിൽ നിർമ്മിച്ച ഈ ബോട്ട് വളരെ വലുപ്പമുള്ളതായിരുന്നു.

നിർമ്മാണത്തിലെ അപാകതകൾ മൂലം അത് നേരെചൊവ്വേ ഓടിയില്ല. ഇവിടെ ഓടിയിരുന്ന ബോട്ടുകളെല്ലാം താങ് വള്ളം പോലെയുള്ളതായിരുന്നു.യാത്രക്കാർ ബോട്ടിന്റെ ഡക്കിൽ നിന്നായിരുന്നു യാത്ര ചെയ്തിരുന്നത്. അതിനാൽ അഴിമുഖത്തുകൂടിയുള്ള യാത്രയിൽ എത്ര വലിയ ഓളമുണ്ടെങ്കിലും യാത്രക്കാർക്ക് ഭീതിയില്ലാതെ യാത്ര ചെയ്യാമായിരുന്നു.

എന്നാൽ ഈ ബോട്ടിൽ ആളുകൾ ഡെക്കിന് മുകളിൽത്തന്നെയായിരുന്നു നിന്നിരുന്നത്. അതിനാൽ ഡ്രൈവറിന്റെ കാഴ്ച മറഞ്ഞുപോയി. കന്നിയൊട്ടം തന്നെ പിഴച്ചു. ബോട്ട് മാറ്റിക്കെട്ടി.

പിന്നീട് ബോട്ടിന് ചില മാറ്റങ്ങൾ വരുത്തിനോക്കിയെങ്കിലും വീണ്ടും പലവിധ പരാതികളായിരുന്നു.

ബോട്ടിന്റെ ഗിയർ സിസ്റ്റം ഹൈഡ്രോളിക് സംവിധാനത്തിലും മറ്റുമായിരുന്നതിനാൽ ജീവനക്കാർക്കും അതോടിക്കുവാൻ വലിയ താത്പര്യമില്ലായിരുന്നു. അവസാനം ജെട്ടിയിൽ മാറ്റിക്കെട്ടി, തുരുമ്പെടുത്തു, അങ്ങനെ രണ്ടാം ഫോർട്ട്‌ ക്യുൻ വരവും പോക്കും കഴിഞ്ഞു.

പിന്നീട് 2015 ആഗസ്റ് 26ന് യാത്രബോട്ടിൽ മത്സ്യ ബന്ധന വള്ളം വന്നിടിച്ചു 11 പേർ മരിക്കുവനിടയായപ്പോൾ കുറെ നാളത്തേക്ക് ബോട്ട് സെർവീസും ജങ്കാർ സെർവീസും നിറുത്തി വച്ചു. പത്മകുമാർ അന്വേഷണ കമ്മീഷന്റെ നിർദേശാനുസരണം ഇവിടെ മരം കൊണ്ട് നിർമ്മിച്ച ബോട്ടുകൾ മാറ്റികൊണ്ട് ഇരട്ട എൻജിനുള്ള ബോട്ടു നിർമ്മിക്കുവാൻ തീരുമാനിച്ചു. താങ്ങു വള്ളം മാതൃകയിലുള്ള ബോട്ടുകളല്ല വേണ്ടത്, കറ്റമരം മാതൃകയിലുള്ളതാണെന്നും കമ്മീഷൻ നിർദേശിച്ചു.

അങ്ങിനെ ഇരട്ട എൻജിൻ ബോട്ടുവന്നു. ഫോർട്ട്‌ ക്യുൻ 3

എന്നാൽ രണ്ട് റോറോയും ഓടുവാൻ തുടങ്ങിയപ്പോൾ  ഫോർട്ട്‌ ക്യുൻ 3 ന് ഓട്ടം അവസാനിപ്പിക്കേണ്ടി വന്നു.

വൈപ്പിനിൽ റോറോ അടുക്കുമ്പോൾ പാസ്സൻജർ ബോട്ടിന് ജെട്ടിയിൽ അടുപ്പിക്കുവാൻ കഴിയില്ല. റോറോ യും ബോട്ടും വലുപ്പമുള്ളതിനാൽ ഒരേസമയത്തു ഒരെണ്ണം മാത്രമേ അടുപ്പിക്കുവാൻ കഴിയൂ. അങ്ങിനെ മൂന്നാമത്തെ ഫോർട്ട്‌ ക്വീനും കട്ടപ്പുറത്തായി.

ഇനിയെന്ന്  ആക്രിക്കാര് കൊണ്ടുപോകുമെന്ന് മാത്രം അറിഞ്ഞാൽ മതി.

ഗോശ്രീ ജംഗ്ഷനിൽ നിന്ന് ഫോർട്ട്‌ കൊച്ചിയിലേക്ക് ഈ ബോട്ടിനെ ഓടിക്കുവാൻ കഴിഞ്ഞാൽ അന്ത്യവിധിയിൽ നിന്നു ഫോർട്ട്‌ ക്യുൻ 3 നെ രക്ഷപ്പെടുത്തുവാൻ കഴിയും.... ഓർമ്മക്കുറിപ്പുക

2025, മേയ് 30, വെള്ളിയാഴ്‌ച

കൊച്ചി മേയർക്ക് 1001 കത്തുകൾ.

 വൈപ്പിൻ ഫോർട്ടുകൊച്ചി ഫെറി പാസഞ്ചേഴ്സ് യൂണിയൻ എന്ന പേരിലാണ് ഞങ്ങൾ ആദ്യം പ്രവർത്തിച്ചിരുന്നത്. 

ഫെറി സർവ്വീസിലെ യാത്രാ ക്ലേശങ്ങൾ ഓരോന്നും ഞങ്ങൾ യഥാസമയം കോർപ്പറേഷൻ മേയർക്കും ബന്ധപ്പെട്ടവർക്കും നിവേദനത്തിലൂടെ നൽകിയിരുന്നു. 

അക്കാലത്ത് ഫെറിസർവ്വീസ് കോർപ്പറേഷൻ നേരിട്ടാണ് നടത്തിയിരുന്നത്. 

ഓരോ മേയർക്കും ഓരോ വർഷമായിരുന്നു.1995 ൽ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നപ്പോഴാണ് മേയറുടെ കാലാവധി 5 വർഷമായത്. കെ ജെ. സോഹൻ മേ മേയറായിരുന്ന സമയത്താണ് ഫെറി ചാർജ്ജ് 25 പൈസയിൽ നിന്ന് 40 പൈസയായി വർദ്ധിപ്പിക്കാനുള്ള നീക്കം നടത്തിയത്. കൗൺസിലിൽ അങ്ങനെ ഒരു തീരുമാനം വന്നപ്പോൾ തന്നെ വിവരം ഞങ്ങൾ അറിഞ്ഞു. തുടർന്ന് അതിനെതിരെ നിവേദനം കൊടുത്തു. എന്നാൽ തീരുമാനം തെളിയിക്കാമെന്ന് ഉറപ്പ് ലഭിച്ചില്ല. 

തുടർന്ന് ഞങ്ങൾ കൊച്ചി മേയർക്ക് 1001 കത്തുകൾ അയയ്ക്കുവൻ തീരുമാനച്ചു. വൈപ്പിൻ ജട്ടിയിൽ ഒരു ദിവസം രാവിലെ മുതൽ വൈകന്നേരംവരെ ഞങ്ങൾ പ്രചരണം നടത്തുകയും യാത്രക്കാരെക്കൊണ്ട് കത്തുകളെഴുതിക്കുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ ഫോർട്ടു കൊച്ചി ജെട്ടിയിലുള്ള പോസ്റ്റ് ബോക്സിൽ കത്തുകളിൽ കുറച്ച് പോസ്റ്റ് ചെയ്തു. ആദ്യ കത്ത് പോസ്റ്റ് ചെയ്തതു് അഡ്വ.സാജൻ മണ്ണാളിയായിരുന്നു. തുടർന്ന് ഒന്നിടവിട്ട് 100 ഉം 150 ഉം വീതം കത്തുകൾ വിവിധ പോസ്റ്റ് ഓഫീസുകളിൽ നിന്ന് പോസ്റ്റ് ചെയ്തു. കത്തുകൾ എല്ലാം ഒരു ദിവസം Post ചെയ്താൽ എല്ലാം കൂടി ഒറ്റക്കെട്ടായി അവിടെ എത്തുമ്പോൾ ഒരു ദിവസം തന്നെ എല്ലാം എത്തും. അതൊഴിവാക്കാനാവാനാണ് പലപ്പോഴായി കുറെശ്ശേ കത്തുകൾ അയയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചതു്.

1001-ാമത്തെ കത്ത് എഴുതി തന്നത് ശ്രീ സർവ്വോദയം കുര്യൻ ചേട്ടനായിരുന്നു. വലിയൊരു പൊതുജനാഭിപ്രായം ഈ വിഷയത്തിൽ ഉയർന്നതിനാൽ അവസാനം ചാർജ്ജ് വർദ്ധനവ് തീരുമാനം കൊച്ചി കോർപ്പറേഷൻ പിൻവലിച്ചു.

ഫ്രാൻസീസ് ചമ്മണി



2025, മേയ് 28, ബുധനാഴ്‌ച

മഴ കനത്തുവൈപ്പിൻ കര ദുരിതത്തിൽ

 ശക്തമായ മഴയെത്തുടർന്ന് 

വൈപ്പിൻ കരയുടെ തീരമേഖലയിലെ ജനങ്ങൾ ദുരിതത്തിൽ. 

വൈപ്പിൻ കരയിൽ പലയിടത്തും മരം വീണ് നാശനഷ്ടങ്ങളുണ്ടായി. 

കടൽ വെള്ളവും അടിച്ചു കയറുന്നു.

 വെളിയത്താംപറമ്പ് പ്രദേശത്ത് കടൽ വെള്ളം അടിച്ചു കയറി ജനജീവിതം ദുഷ്കരം.

 റോഡിൽ മരം വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.