2020, ജൂൺ 11, വ്യാഴാഴ്‌ച

ഒരു ആൻഡമാൻ യാത്ര ......2 ലൈയിംസ്‌റ്റോൺ കേവ് Lime stone cave ,Andaman








ലൈയിംസ്‌റ്റോൺ കേവ്



ആൻഡമാൻ ദ്വീപിലെ വളരെ മനോഹരമായ ഒരു കാഴ്ചയാണ് ലൈയിംസ്‌റ്റോൺ കേവിൽ നമുക്ക് കാണുവാൻ കഴിയുന്നത്.



പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 90 കി മി അകലെയുള്ള ഈ ചുണ്ണാമ്പ് ഗുഹയിലേക്കുള്ള  യാത്ര രണ്ട് ഘട്ടമായിട്ടാണ് നടത്തുവാൻ കഴിയുകയുള്ളൂ.
STS ബസ് ടെർമിനലിൽ നിന്ന് സാധാരണ ലൈൻ ബസ്സുകളും കിട്ടും.
 അതിരാവിലെ അഞ്ചര മണിക്കുതന്നെ ഡ്രൈവർ ഭുവൻ ഞങ്ങളുടെ ലോഡ്ജിനുമുൻപിൽ ടെമ്പോ ട്രാവെല്ലറുമായി എത്തി.എല്ലാവരും വാഹനത്തിൽ കയറി.ജിർക്കറ്റാങ് എന്ന സ്ഥലത്തെ ഫോറസ്റ് ചെക് പോസ്റ്റിൽ നിന്ന് പാസ് ലഭിച്ചാൽ മാത്രമേ വനത്തിലൂടെയുള്ള യാത്ര നടത്തുവാൻ കഴിയുകയുള്ളൂ.

ഒരുദിവസത്തെ ടൂറിസ്റ്റുകൾക്ക് മുഴുവനും പാസ്സ് കൊടുത്തുകഴിഞ്ഞതിനു ശേഷം എല്ലാ വാഹനങ്ങളും കോൺവോയ് ആയിട്ടാണ് വനത്തിലൂടെ യാത്ര തുടരുന്നത്.ജാർവാ റിസേർവ് ഫോറെസ്റ്റിലൂടെയുള്ള ഈയാത്രയ്ക്കു നിശ്ചിത വേഗതയിലും ഓവർടേക്കിങ് ഒഴിവാക്കിയുമായിരിക്കണമെന്ന് പ്രേത്യേക  നിർദേശമുണ്ട്.ആൻഡമാനിലെ  ആദിവാസികളുടെ വിഹാരകേന്ദ്രമാണ് ജാർവാ വനം.വാഹനങ്ങളിൽ നിന്ന് യാതൊന്നും പുറത്തേക്കു വലിച്ചെറിയരുതെന്നും കയ്യും തലയും പുറത്തിടരുതെന്നും അങ്ങിനെ അനവധി നിർദേശങ്ങളാണ് ലഭിച്ചത്.ഞങ്ങൾ വളരെ നേരത്തേയെത്തിയതിനാൽ വാഹനവ്യൂഹത്തിന്റെ മുൻഭാഗത്തതായിട്ടുതന്നെ ഞങ്ങളുടെ ട്രാവലറിനും ഇടം കിട്ടി.
49 കി മി വനത്തിലൂടെ യാത്രയുണ്ടായിരുന്നു.വനയാത്ര വളരെ രസകരമായിരുന്നു.ഇടയ്ക്കിടയ്ക്കു ആദിവാസികളെ നമുക്ക് കാണുവാൻകഴിയും.അക്രമകാരികളായ ഇവരുടെ സ്വൈരവിഹാരത്തിനു തടസ്സം തോന്നിയാൽ നമ്മളെ ആക്രമിക്കും,ഇവരെ മുഖ്യധാരയിൽ കൊണ്ടുവരാൻ സർക്കാർ പല പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ടെങ്കിലും അവർക്കു അതിൽ താല്പര്യമില്ലെന്നാണ് ഞങ്ങളുടെ ഗൈഡ് പറഞ്ഞത്.എങ്കിലും ആൻഡമാനിൽ മറ്റു വനവാസികളെക്കാളും ഭേദമാണ് ജർവായിലേത്.ഏതാണ്ട് പകുതി ദൂരം യാത്ര കഴിഞ്ഞപ്പോൾ റോഡുവക്കിൽ നിന്നിരുന്ന ഒരു വനവാസി വാഹനവ്യൂഹത്തിൻറെ അടുത്തേക്കു വരുകയും വാഹനങ്ങളെ കൈകൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ഞങ്ങളുടെ വാഹനത്തിനെയും കൈകൊണ്ട് തട്ടി.
എല്ലാവരും ഭയന്നുപോയി,പക്ഷെ പിന്നീടൊന്നും ചെയ്തില്ല.
ഉച്ചയോടെ ഭാരത് ടാങ്ലെത്തി.അവിടെ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം പിന്നെ ബോട്ടുയാത്രയാണ്.ഇവിടത്തെ ജെട്ടിയുടെ പേര് നിലമ്പുർ ജെട്ടിയെന്നാണ്.കടലിലൂടെ 40 മിനുട്ട് ബോട്ട് യാത്ര.എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചു,രണ്ട് ഔട്ട് ബോർഡ് എൻജിൻ ബോട്ടുകളിലായായിരുന്നു ഞങ്ങളുടെ യാത്ര.കണ്ടല്കാടുകൾ ദ്വീപിനു ചുറ്റും നിൽക്കുന്നത് നമുക്ക് കാണുവാൻ കഴിയും.ചുണ്ണാമ്പ് ഗുഹയുടെ സമീപത്തുള്ള ജെട്ടിയിൽ ഞങ്ങളിറങ്ങി,പിന്നെ 15 മിനുട്ടോളം നടന്നുപോകണം,നേരിയ മഴയുണ്ടായിരുന്നെങ്കിലും ചെളിയിലും പാടത്തുകൂടിയും ഞങ്ങൾ നടന്നു ഗുഹയിലെത്തി.നമ്മുടെ നാട്ടിൻപുറത്തുകൂടിയുള്ള യാത്രപോലെതന്നെ.  ജനവാസമില്ലാത്ത ദ്വീപാണ്.സർക്കാർ ഏതാനും പേരെ ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചെങ്കിലും അവരൊക്കെ തിരിച്ചു പോകുകയാണ് ചെയ്യുന്നത്.പ്രാഥമിക സൗകര്യങ്ങളൊന്നും ഇവിടെയില്ല.
ഗുഹയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നമുക്കുകാണാം പ്രകൃതിതന്നെ തയ്യാറാക്കിയിട്ടുള്ള  വിവിധ രീതിയിലുള്ള ചിത്രങ്ങളും പ്രതിമകളും പോലെയുള്ള കലാശില്പങ്ങൾ.
ഗണപതിയുടെ മുഖഛായയുള്ളതും താമരമൊട്ടിന്റെ ആകൃതിയുള്ളതും ഒക്കെ നമുക്ക് കാണുവാൻകഴിയും.അങ്ങനെ വളരെ മനോഹരമായ കാഴ്ചയാണ് അന്ന് ഞങ്ങൾക്ക് കാണുവാൻ കഴിഞ്ഞത്.ഗൈഡും ഡ്രൈവറുമായ ഭുവൻ ധൃതികൂട്ടി,ആറു മണിക്കുമുന്പ്  നിലമ്പുർ ജെട്ടിയിൽ തിരിച്ചെത്തണം.അല്ലെങ്കിൽ ജാർവാ ഫോറെസ്റ്റിലൂടെയുള്ള വാഹനവ്യൂഹത്തിൽ നമ്മൾ ഉൾപ്പെടുകയില്ല.തിരിച്ചു അന്ന് പോകുവാൻ കഴിയുകയുമില്ല.
വനത്തിലൂടെയും കടലിലൂടെയും മണിക്കൂറുകളോളമുള്ള അന്നത്തെ യാത്ര,അല്പം മഴയും കൊണ്ടുള്ളതുമായ ആ യാത്ര വളരെ രസകരവും ഉല്ലാസപ്രദമായിരുന്നു. രാത്രി എട്ടുമണിയോടെ ഞങ്ങൾ ടൂറിസ്റ്റ് ഹോമിലെത്തി

 

















   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ